വീണ്ടും ചിറക് വിരിയ്ക്കാനൊരുങ്ങി കരിപ്പൂർ; വലിയ വിമാനങ്ങളുടെ സർവീസ് ഡിസംബർ 5 മുതൽ

By Web TeamFirst Published Nov 22, 2018, 5:38 PM IST
Highlights

മലബാറിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമാണിത്. വലിയ വിമാനങ്ങളുടെ സർവീസ് മുടങ്ങിയതോടെ കരിപ്പൂരിന്‍റെ ഹജ്ജ് എംബാർക്കേഷൻ പദവിയും നഷ്ടമായിരുന്നു. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ മാസമാണ് കരിപ്പൂരിന് ഹജ്ജ് എംബാർക്കേഷൻ പദവി തിരികെക്കിട്ടിയത്. 

മലപ്പുറം: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ച് മുതല്‍ വീണ്ടും തുടങ്ങും.സൗദി എയര്‍ലൈന്‍സിന്‍റെ ജിദ്ദയില്‍ നിന്നുള്ള വിമാനമാണ് കരിപ്പൂരില്‍ ആദ്യം ഇറങ്ങുക. അടുത്ത മാസം 5ന് രാവിലെ 11.30ന് ആണ് സൗദി എയര്‍ലൈന്‍സിന്‍റെ ജിദ്ദയില്‍ നിന്നുള്ള സര്‍വീസ് കരിപ്പൂരില്‍ ഇറങ്ങുക. ഇതിന്‍റെ മുന്നോടിയായി സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഉപദേശക സമിതി യോഗം വൈകാതെ വിമാനത്താവളത്തില്‍ ചേരും. 

നവീകരണത്തോടനുബന്ധിച്ച് റണ്‍വേ അടച്ചതോടെയാണ് കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചത്. എന്നാല്‍ റവൺവേയുടെ പണി പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ഇതേ തുടര്‍ന്ന് ജനകീയ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് വലിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈൻസ് മുന്നോട്ട് വന്നത്

ജിദ്ദ , റിയാദ് സെക്ടറുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നാളെ മുതല്‍ തുടങ്ങും.തിങ്കള്‍,ബുധൻ, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദ സെക്ടറിലും ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദ് സെക്ടറിലുമായാണ് തുടക്കത്തില്‍ ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുള്ളത്.

click me!