
മൊഗ്രാല്‍: കാസർകോട് മൊഗ്രാൽ പുത്തൂരിൽ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. കർണാടക ചിത്രദുർഗ സ്വദേശി സാദിഖ് ആണ് മരിച്ചത്. 22 വയസായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാദിഖിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ച് മണിയോടെയാണ് പോത്ത് വിരണ്ടോടിയത്.
സാദിഖും പിതാവും പോത്ത് കച്ചവടം ചെയ്യുന്നവരാണ്. സാദിഖിനെ ആക്രമിച്ച ശേഷം രണ്ട് കിലോമീറ്ററോളം ദൂരം പോത്ത് വിരണ്ടോടി. സമീപത്തെ കടകളിലെല്ലാം പോത്തിന്‍റെ ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രികയെയും പോത്ത് ഇടിച്ചുവീഴ്ത്തി. കാസര്‍കോട് നിന്ന് പൊലീസും അഗ്നിശമന സേനയും എത്തിയാണ് പോത്തിനെ നിയന്ത്രണത്തിലാക്കിയത്. വൈകീട്ട് ഏഴുമണിയോടെയാണ് പോത്തിനെ പിടിച്ചുകെട്ടാനായത്.
നാട്ടിലിറങ്ങി കാട്ടുപോത്തിന്റെ പരാക്രമം; കാറും ഇരുചക്ര വാഹനങ്ങളും തകർത്തു
കഴിഞ്ഞ സെപ്തംബറില്‍ തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി പരിഭ്രാന്തി പരത്തിയിരുന്നു. രാത്രി ഒൻപത് മണിയോടെ മ്യൂസിയം കോമ്പൗണ്ടിലേക്കാണ് പോത്ത് കുതിച്ചെത്തിയത്. സായാഹ്ന സവാരിക്കായി എത്തിയ ആളുകൾക്കിടയിലൂടെ ഓടിയ പോത്തിന്‍റെ ഇടിയേറ്റ് ഓരാൾക്ക് കാലിന് നിസ്സാര പരിക്കേറ്റിരുന്നു.
ഉടൻ തന്നെ ഫയർഫോസും പൊലീസും മ്യൂസിയം ജീവനക്കാരും ആളുകളെ ഒഴിപ്പിച്ചു. ഫയർഫോഴ്സും മൃഗശാലാ ജീവനക്കാരും പിന്നാലെ വന്നത് കണ്ട പോത്ത് മ്യൂസിയം കാമ്പസില്‍ തലങ്ങും വിലങ്ങും ഓടി പരിഭ്രാന്ത്രി പരത്തി. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആക്രമണോത്സുകനായ പോത്തിനെ ഫയർഫോഴ്സ് സംഘം വലയിലാക്കി വരിഞ്ഞുകെട്ടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam