
തിരുവനന്തപുരം: ആറ്റിങ്ങൽ കല്ലമ്പലം ജംഗ്ഷന് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച അപകടത്തില്‍ നിന്ന് അറുപത്തിരണ്ടുകാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്കൂട്ടർ യാത്രികനായ പറകുന്ന് എസ്എൻ മന്ദിരത്തിൽ ശശാങ്ക(62)നാണ് അത്ഭുതകരമായി ജീവന്‍ തിരികെ ലഭിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
വർക്കല ഭാഗത്ത് നിന്ന് കല്ലമ്പലത്തേക്ക് വന്ന ശ്രീ അയ്യപ്പൻ ബസും സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. ബസ് അമിത വേഗതയിൽ ചീറിപ്പാഞ്ഞു വരുന്ന സമയം സ്കൂട്ടർ യാത്രികൻ അശ്രദ്ധമായി വലതു ഭാഗത്തേക്ക് വാഹനവും കൊണ്ട് ഇറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
"
ബസിന്‍റെ മുൻവശത്ത് ഇടിച്ച സ്കൂട്ടർ നിലത്ത് വീഴുകയും ചെയ്തു. എന്നാൽ ബസിനടിയിൽ പെടാതെ ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആളുകൾ ഓടിക്കൂടി പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോയി. ശശാങ്കന് ഗുരുതര പരിക്കുകളില്ലെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.