
തെങ്ങിൻ തടികളിൽ ശിൽപ്പങ്ങൾ ഒരുക്കുന്ന കല കേരളത്തിൽ അത്ര സാധാരണമല്ലെങ്കിലും, ഈ രംഗത്ത് ശ്രദ്ധേയമായ കലാവിരുത് കാഴ്ചവെച്ച നിരവധി കലാകാരന്മാരുണ്ട്. സാധാരണ മരങ്ങളിൽ നിന്ന് വ്യത്യസ്തമായി, തെങ്ങിൻ തടിയിൽ ശിൽപ്പങ്ങൾ ഒരുക്കുന്നത് വെല്ലുവിളി നിറഞ്ഞ ഒരു പ്രവൃത്തിയാണ്. തെങ്ങിൻ തടിക്ക് നാരുകളുടെ ഘടന കൂടുതലായതിനാൽ കൊത്തുപണികൾക്ക് ഇത് അത്ര കണ്ട് എളുപ്പമല്ല. എന്നാൽ, ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചുകൊണ്ട് അതിമനോഹരമായ ശിൽപ്പങ്ങൾ നിർമ്മിക്കുന്ന കലാകാരന്മാരുണ്ട്. അത്തരത്തിൽ തെങ്ങിൻ തടികളിൽ ഒരുക്കുന്ന വ്യത്യസ്തമായ ശിൽപ്പങ്ങളിലൂടെ ശ്രദ്ധേയനാകുകയാണ് തൃശ്ശൂർ അരിമ്പൂർ മനക്കൊടി സ്വദേശിയായ നടുവിൽപുരയ്ക്കൽ പ്രമോദ്. കാഞ്ഞാണി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ ശിൽപ്പപ്രദർശനം ഇതിനോടകം ജനശ്രദ്ധ നേടി കഴിഞ്ഞു.
മരപ്പണിക്കാരനായ പ്രമോദ്, തന്റെ ജോലിക്കിടവേളകളിലും രാത്രി വൈകിയും സമയം കണ്ടെത്തിയാണ് ഓരോ ശിൽപ്പങ്ങളും പൂർത്തിയാക്കുന്നത്. കഴിഞ്ഞ ആറ് വർഷമെടുത്താണ് പല ശിൽപ്പങ്ങളുടെയും പണി ഒറ്റയ്ക്ക് പൂർത്തിയാക്കിയത്. സാധാരണക്കാർക്ക് ശിൽപ്പങ്ങൾ കാണാനും ആസ്വദിക്കാനും വേണ്ടിയാണ് പ്രമോദ് ബസ് സ്റ്റാൻഡിൽ പ്രദർശനം ഒരുക്കിയത്.
പ്രമോദിന്റെ ശേഖരത്തിലുള്ള ശ്രീ ബുദ്ധൻ, ശ്രീ നാരായണഗുരു, മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാന്മാരുടെയും, മറ്റ് വ്യക്തികളുടെയും ശിൽപ്പങ്ങൾ ഏറെ ആകർഷകമാണ്. കോവിഡ് കാലത്താണ് പ്രമോദ് ശിൽപ്പ നിർമ്മാണത്തിൽ കൂടുതൽ സജീവമായത്. കേവലം കലാമൂല്യം മാത്രമല്ല, ആഴത്തിലുള്ള സാമൂഹിക ചിന്തകളും പ്രമോദിൻ്റെ ശിൽപ്പങ്ങൾക്ക് വിഷയമാകാറുണ്ടെന്നാണ് പ്രമോദ് പറയുന്നത്. കാണുന്നവരുടെ മനസ്സിനെ സ്പർശിക്കാനും ചിന്തിപ്പിക്കാനും അദ്ദേഹത്തിൻ്റെ ഓരോ ശിൽപ്പത്തിനും കഴിവുണ്ട്. ജോലിയുടെ ഇടവേളകളിലും പണി കഴിഞ്ഞുള്ള സമയങ്ങളില്‍ രാത്രി വൈകിയുമാണ് ശില്പങ്ങള്‍ നിര്‍മിക്കുന്നതെന്ന് മരപ്പണിക്കാരനായ പ്രമോദ് പറയുന്നു.
ശിൽപ്പകലയോടുള്ള അഭിനിവേശത്തിൽ നിന്നാണ് പലരും തെങ്ങു തടികളെ മനോഹരമായ കലാസൃഷ്ടികളാക്കി മാറ്റുന്നത്. ഇത്തരത്തിൽ വളരെയേറെ സമയമെടുത്ത് ഒരുക്കുന്ന ശിൽപ്പങ്ങൾ തങ്ങളുടെ കലാപാടവം പ്രകടിപ്പിക്കാൻ മാത്രമല്ല, പരിസ്ഥിതി സൗഹൃദപരമായ ഒരു കലാരൂപം എന്ന നിലയിൽ ജനശ്രദ്ധ ആകർഷിക്കാനും സഹായിക്കുന്നു.