
മണ്ണഞ്ചേരി: കാലപ്പഴക്കവും അപകട ഭീഷണിയും മൂലം നൂറ്റാണ്ടുകൾ മണ്ണഞ്ചേരിക്ക് തണലേകിയ ആൽമര മുത്തശ്ശി ഇനി ഓർമ്മയാകും. ആൽമരത്തിന്റെ തായ് തടിക്ക് വലിയ പോട് രൂപപ്പെട്ടതുമൂലം നിലംപതിച്ച് അപകടമുണ്ടാക്കാനുള്ള സാധ്യതയും മണ്ണഞ്ചേരിയിൽ പുതുതായി പണികഴിപ്പിക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിന് തടസമാകുന്നതുമാണ് ആൽ മുത്തശ്ശി മരം മുറിച്ച് മാറ്റുവാൻ നടപടി കൈക്കൊണ്ടത്.
മണ്ണഞ്ചേരി പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആൽമരം വെട്ടി നീക്കണമെന്ന റവന്യൂ വകുപ്പിന്റെ ആവശ്യപ്രകാരം മരം മുറിച്ച് നീക്കുന്നതിന് പഞ്ചായത്ത് മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും ആൽ മരത്തിന്റെ കാലപ്പഴക്കവും വലിപ്പവും പണി കടുപ്പമാകും എന്നതിനാൽ മരം വെട്ട് തൊഴിലാളികളാരും തന്നെ പണി ഏറ്റെടുക്കുവാൻ തയ്യാറായിരുന്നില്ല.
പഞ്ചായത്ത് നേരിട്ട് ഇടപെടൽ നടത്തി മരം വെട്ട് കുലത്തൊഴിലായ തൊഴിലാളികണ്ടെത്തി ജോലി ഏൽപിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതലാണ് മരം മുറിക്കൽ ആരംഭിച്ചത്. ജോലി പൂർത്തീകരിക്കുവാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് തൊഴിലാളികൾ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപുണ്ടായ കനത്ത കാറ്റിലും മഴയിലും വില്ലേജ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന ഭാഗത്തേക്കുണ്ടായിരുന്ന
ആൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞ് വീണിരുന്നു.
നിർമ്മാണത്തിനായി വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ച് നീക്കിയിരുന്നതിനാൽ വൻ അപകടമാണ് അന്ന് ഒഴിവായത്. കാക്കൽ അടക്കമുള്ള പക്ഷികളുടെ വലിയ ആവാസ കേന്ദ്രം കൂടിയായിരുന്നു ഈ ആൽമരം. മരം മുറിച്ച് നീക്കുന്നതോടെ വലിയൊരു കൂട്ടം പറവകൾക്കാണ് ആവാസ കേന്ദ്രം നഷ്ടപ്പെടുന്നത്. സന്ധ്യ മയങ്ങിയാൽ പറവകൾ കാഷ്ഠിക്കുന്നത് മൂലം ആലിൻചുവട്ടിന് കീഴിലൂടെയുള്ള യാത്രയും ഏറെ പ്രയാസകരമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam