
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രക്കാരിയെ നിലത്ത് വലിച്ചിഴച്ച് മാലപൊട്ടിച്ച സംഘം മറ്റൊരിടത്തും കവര്‍ച്ച ശ്രമം നടത്തിയെന്ന് സംശയിച്ച് പൊലീസ്. ബണ്ട് റോഡിലും സ്കൂട്ടറിൽ പോയ സംഘം സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. സ്ത്രീ റോഡിലേക്ക് വീണപ്പോൾ മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇതേ സംഘമാണ് നെയ്യാറ്റിൻകര പൊഴിയൂരിലും സ്ത്രീയെ ആക്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളായ ബൈക്ക് യാത്രക്കാരുടെ വേഷം സമാനമാണ്.
നെയ്യാറ്റിൻകരയില്‍ വ്രാലി സ്വദേശിനിയായ ലിജിയുടെ മാലയാണ് ഒരു സംഘം കവർന്നത്. ലിജിയും ഇരുചക്രവാഹനം ഓടിച്ച് പോവുകയായിരുന്നു. റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിയാൻ ശ്രമിക്കുകയായിരുന്നു ലിജി. ഇതിനിടെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് മാല പിടിച്ചുപറിച്ചത്. പിന്നില്‍ നിന്നും ബൈക്കിലെത്തിയ സംഘം ലിജിയുടെ കഴുത്തിലുണ്ടായിരുന്ന മാല പിടിച്ചുപറിച്ചു. മോഷ്ടക്കാളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ലിജി സ്കൂട്ടറില്‍ നിന്നും വീണു. സ്കൂട്ടറില്‍ നിന്ന് വീണ ലിജിക്ക് പരിക്കേറ്റു. 6 പവന്‍റെ സ്വര്‍ണ്ണമാലയാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്.
മാല പിടിച്ചുപറിക്കുന്നതിനിടെ ലിജി നിലത്ത് വീണെങ്കിലും അക്രമികള്‍ മാലയുമായി കടന്നുകളയുകയായിരുന്നു. നിലത്ത് നിന്ന് എഴുന്നേറ്റ് ലിജി ബഹളം വെച്ചെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.