
കോട്ടയം: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഈസ്റ്റർ വിപണി മുന്നിൽ കണ്ട് 125 മുതൽ 140 വരെയാണ് ഒരു കിലോ കോഴിയിറച്ചിയുടെ വില. ലോക്ക് ഡൗണിനെ തുടർന്ന് തമിഴ്നാട്ടിലെ ഫാമുകളിൽ നിന്ന് കോഴിയെത്താത്തതാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണമായത്. പക്ഷിപ്പനിയെ തുടർന്ന് ഒരു മാസം മുൻപ് കോഴിയിറച്ചിയുടെ വില കിലോയ്ക്ക് നാൽപ്പതിലേക്ക് ചുരുങ്ങിയിരുന്നു. നൊയമ്പ് കാലവും ലോക്ക് ഡൗണും ഒന്നിച്ചതോടെ കഴിഞ്ഞ മാസം കോഴിയിറച്ചി വിൽപ്പനയും കുറഞ്ഞു.
എന്നാൽ ഈസ്റ്റർ വിപണി സജീവമായതോടെ കോഴിയിറച്ചിയുടെ വില വീണ്ടും മൂന്നക്കം കണ്ടു. 125 മുതൽ 140 വരെയാണ് ഒരു കിലോ കോഴിയിറച്ചിയുടെ ഇന്നത്തെ വിപണിവില. ഈസ്റ്റർ വിപണിമുന്നിൽ കണ്ട് കച്ചവടക്കാർ സ്ഥിരമായി കൂടുനിറയെ കോഴികളെ സംഭരിക്കാറുണ്ട്. എന്നാൽ ഇത്തവണ അതിന് സാധിച്ചില്ല. വില കൂടിയെങ്കിലും ഈസ്റ്റർ വിഭവങ്ങളൊരുക്കാൻ കോഴിയിറച്ചി തേടി മലയാളികൾ വിപണിയിലെത്തി. അതേസമയം കോഴിയിറച്ചിയുടെ വില കുതിച്ചപ്പോൾ താറാവിറച്ചിക്ക് കിലോ 250 രൂപ മാറ്റമില്ലാതെ തുടരുകയാണ്.
ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും നിരവധിപേരാണ് പോത്ത്, കോഴി തുടങ്ങിയ മാംസ്യ ഉത്പന്നങ്ങള്‍ക്കായി ഇന്ന് കടകളിലെത്തിയത്. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് വില്‍പന. പല ഇടങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധനയും നടക്കുന്നുണ്ട്. അതേസമയം ഇന്നും സംസ്ഥാനത്ത് പഴകിയ മീന്‍ പിടികൂടി. കൊച്ചി മുനമ്പം, ചമ്പക്കര മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നായി 1200 കിലോയോളം മീനാണ് ഇന്ന് പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam