
തിരുവനന്തപുരം: വാഹന പണിമുടക്കിന് ഡോക്ടറേയും കൊണ്ട് ആശുപത്രിയിലേക്ക് പോയ ഓട്ടോ സിഐടിയു പ്രവർത്തകർ തടഞ്ഞു. മെഡിക്കല്‍ കോളേജില്‍ നിന്നും പുലയനാർകോട്ട ആശുപത്രിയിലേക്ക് ഓട്ടോ വിളിച്ച ഡോക്ടറേയും കൊണ്ട് പോവുകയായിരുന്ന ഓട്ടോയാണ് പണിമുടക്കിന്‍റെ പേരില്‍ സിഐടിയു പ്രവർത്തകർ തടഞ്ഞത്.
ബേക്കറിയിലേക്കുള്ള സാധനങ്ങള്‍ എടുക്കാനാണ് ഒണർ ഓട്ടോയുമായി ഷാഹു അമ്പലത്ത് ഇന്ന് (7.8.2018) രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. വാഹന പണിമുടക്കായതിനാല്‍ നിരവധി രോഗികള്‍ ആർസിസിയടക്കമുള്ള ആശുപത്രികളിലേക്ക് വാഹനം കിട്ടാതെ വലുകയായിരുന്നു. തുടർന്ന് നിസാര ചാർജ്ജിന് ഷാഹു രോഗികളെ ആർസിസിയിലേക്കും റെയില്‍വേസ്റ്റേഷനിലേക്കുമായി കൊണ്ടു പോയി.
ഇതിനിടെ 90 വയസുള്ള ക്യാന്‍സർ രോഗിയുമായി പോകവേ ഉള്ളൂരില്‍ വച്ച് ചില സിഐടിയുക്കാർ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി. വിട്ടയച്ചു. മെഡിക്കല്‍ കോളേജ് എസ്ഐയോട് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ് ? ആക്രമിക്കപ്പെട്ടാല്‍ സുരക്ഷതരാമെന്ന മറുപടിയും സൂക്ഷിച്ച് പോകണേ എന്ന ഉപദേശവുമായിരുന്നു.
തുടർന്ന് മെഡിക്കല്‍ കോളേജ് സ്റ്റാന്‍ഡില്‍ നിന്ന് പുലയനാർകോട്ട ആശുപത്രിയിലേക്ക് ഡോക്ടറെയും കൊണ്ട് പോകും വഴി ഉള്ളൂരെത്തിയപ്പോള്‍ സിഐടിയുക്കാർ വീണ്ടും തടയുകയായിരുന്നു. പണിമുടക്കിന് ഞങ്ങള്‍ പണിയെടുക്കുന്നില്ല അതിനാല്‍ നീയും ഓടണ്ടയെന്നായിരുന്നു സിഐടിയു പ്രവർത്തകരുടെ ഭീഷണി. ഇത് സംമ്പന്ധിച്ച് ഷാഹു അമ്പലത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.
ഷാഹു അമ്പലത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
രാവിലെ ആറരക്ക് ഞാൻ തിരുവനന്തപുരം തമ്പാനൂരിലേക്ക് പോയതാണ് എനിക്ക് വന്ന പാർസൽ എടുക്കാൻ വേണ്ടി.
തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ എത്തിയപ്പോൾ നൂറുകണക്കിന് പാവപെട്ട മനുഷ്യരാണ് അവിടെ കൂടി നിൽക്കുന്നത് കാണാൻ കഴിഞ്ഞത് യാത്ര സൗകര്യം കിട്ടാതെ കഷ്ടപ്പെട്ട് നിൽക്കുന്നവർ. കുട്ടികളും സ്ത്രീകളും ഒക്കെ ഉള്ളവർ.
ഞാൻ അവിടെ എത്തിയപ്പോൾ #തമ്പാനൂർ si എന്റെ വണ്ടി തടുത്തു കൊണ്ട് പറഞ്ഞു നിനക്ക് കുറച്ചു പേരെ കൊണ്ട് Rcc യിലേക്ക് പോകാൻ പറ്റുമോ എന്ന്.
ഞാൻ പറഞ്ഞു സാറേ owners ഓട്ടോ ആണ് ഇത്. ഇന്നത്തെ സാഹചര്യത്തിൽ പാസഞ്ചേസിനെ കൊണ്ട് പോയാൽ പ്രശ്നമാണ്.
അതൊന്നും കുഴപ്പമില്ല. നീ ഇവരെ കൊണ്ട് പോ ബാക്കി ഞാൻ നോക്കികൊളാം എന്ന്.
ആ കേൻസർ രോഗികളെ കണ്ടപ്പോൾ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.
ഞാൻ കൊണ്ട് പോയി Rcc യിലേക്ക്. അവിടെ എത്തിയപ്പോൾ ഇതിനേക്കാൾ അപകടകരമായ അവസ്ഥയിൽ ആണ് അവിടെ ഉളള രോഗികൾ വാഹനങ്ങൾ കിട്ടാതെ ഒന്ന് നിവർന്നു നിൽക്കാനോ ഒന്ന് ശ്വാസം വീടാനോ പറ്റാതെ നട്ടം തിരിയുന്നത് കണ്ടത്.
പിന്നെ ഞാൻ ഒരു വിഷയത്തെ കുറിച്ച് ചിന്തിച്ചില്ല. ഞാൻ നൂറുകണക്കിന് പേരെയാണ് അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് ഓടി നടന്നത്.
വാഹനത്തിൽ യാത്ര ചെയ്തവരിൽ നിന്ന് പകുതിയിൽ അധികം പേരിൽ നിന്ന് ഞാൻ അഞ്ചു പൈസ വാങ്ങിച്ചിട്ടില്ല. വാങ്ങിയവരിൽ നിന്നാവട്ടെ പത്തു രൂപയും ഒക്കെയാണ് കൂടുതൽ വാങ്ങിയത് #ഡീസൽ അടിക്കാൻ.
നിർഭാഗ്യവശാൽ #ഉള്ളൂരിൽ എത്തിയപ്പോൾ നമ്മുടെ നാടിന്റെ വിളക്കുകളായ സഖാക്കളും മറ്റു ആളുകളും കൂടി എന്നെ തടയുകയും ഇനി മേലാൽ ഇമ്മാതിരി പണികളായി ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞു ഭീഷണി പെടുത്തി വിടുകയും ചെയ്തു. 90 വയസ്സായ ഒന്ന് നിവർന്നു നിൽക്കാൻ പോലും പറ്റാത്ത കേൻസർ പേഷ്യന്റ് ഒരു അമ്മൂമ്മയായിരുന്നു അപ്പൊ വണ്ടിയിൽ..
ഈ സംഭവം കഴിഞ്ഞു ഞാൻ നെരെ മെഡിക്കൽ കോളജിന്റെ ഫ്രണ്ടിൽ നിൽക്കുന്ന അവിടത്തെ si യെ പോയി കാണുകയും അവിടെ ഉണ്ടായ സംഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.. സാർ പറഞ്ഞു ഞങ്ങൾ എന്ത് ചെയ്യാനാണ്. ഇവിടെ വന്ന് നിന്നെ ആക്രമിച്ചാൽ ഞാൻ സുരക്ഷ തരും പക്ഷെ അങ്ങോട്ട് ഒക്കെ നോക്കി പോണം എന്ന്.
എനിക്ക് എന്തോ ഈ സഖാക്കളുടെ ഭീഷണി അത്രക്കങ്ങോട്ട് എന്നെ വിറപ്പിച്ചില്ല. അടിക്കണമെങ്കിൽ അടിക്കട്ടെ എന്ന് കരുതി ഞാൻ വീണ്ടും ഓടാൻ തീരുമാനിച്ചു റോട്ടിൽ തന്നെ കിടന്നു.
രണ്ട് മിനിറ്റ് കഴിഞ്ഞ ഉടനെ ഒരു സ്ത്രീ വന്ന് കരയുന്നത് പോലെ പറയുന്നു എനിക്ക് പുലയനാർ കോട്ട ഹോസ്പിറ്റലിൽ പോകണം രോഗികൾ എന്നെ കാത്തു നിൽക്കുകയാണ് #എന്റെ റൗണ്ടസ് ആണ് ഇപ്പൊ. Pls ഒന്ന് സഹായിക്കുമോ എന്ന്.
അപ്പൊ തന്നെ ഇത് കണ്ട ആ si വന്നിട്ട് പറഞ്ഞു ഒന്ന് കൊണ്ട് പോ. ബാക്കി നമുക്ക് നോക്കാം എന്ന്.
അങ്ങിനെ ഞാൻ ആ ഡോക്ടർ നെയും കൂട്ടി പോകുന്ന വഴിയിൽ സംഭവിച്ചത് ഈ വീഡിയോ യിൽ ഉണ്ട്..........
( ഞാൻ ഓട്ടോ ഇല്ലാത്ത തക്കം നോക്കി പണം ഉണ്ടാക്കാൻ പോയതല്ല #CITU കാരാ........ അത് ഓർത്താൽ നല്ലത് നാളെ നീയും കരയും...... .
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam