
ഇടുക്കി: ലൈഫ് മിഷനിൽ വീട് നിർമിക്കാൻ അനുവദിച്ച പണവുമായി കരാറുകാരൻ മുങ്ങിയതോടെ പണി പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയാണ് ഇടുക്കിയിലെ ഒരു കൂട്ടം ആദിവാസി കുടുംബങ്ങൾ. ജില്ലാ ആസ്ഥാനത്തിനടുത്തുള്ള മണിയാറൻ കുടിയിലെ ആദിവാസി കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ വന്നത്.
2021 ലാണ് വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻ കുടിയിലുള്ള പതിനഞ്ചോളം ആദിവാസി കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീട് അനുവദിച്ചത്. തങ്കച്ചൻ എന്നയാൾക്ക് പണികൾ എല്ലാവരും കരാർ നൽകി. പണി പൂർത്തിയായെന്നു കാണിച്ച് പഞ്ചായത്ത് അനുവദിച്ച തുക ഇയാൾ കൈക്കലാക്കി. എന്നാൽ വീടുകളുടെയെല്ലാം പണി പകുതി പോലും പൂർത്തിയാക്കിയില്ല. ചിലത് ലിൻറൽ വരെ പണിതു. ഒന്നു രണ്ടെണ്ണം മേൽക്കൂര വാർത്ത് നൽകി. ഒരെണ്ണത്തിൻറെ തറ മാത്രമാണ് പണിതത്. ഉണ്ടായിരുന്ന വീട് പൊളിച്ചാണ് എല്ലാവരും പുതിയത് പണി തുടങ്ങിയത്.
കിട്ടിയ പണവുമായി കരാറുകാരൻ നാടു വിട്ടതോടെ പലരും സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയും കടം വാങ്ങിയും മേൽക്കൂര കോൺക്രീ്റ്റ ചെയ്തു. ചിലർ ചുമരുകൾ സിമൻറ് പൂശി. എന്നാൽ തറ കോൺക്രീറ്റ് ചെയ്യാനും അടുക്കളയും ശുചിമുറിയും പണിയാനും പണമില്ലാതെ വിഷമിക്കുകയാണിവർ. മറ്റു വഴികളില്ലാത്തതിനാൽ പണി തീരാത്ത വീടുകളിൽ തണുത്തു വിറച്ചാണിവർ കഴിയുന്നത്.
മുൻപും ഇത്തരത്തിൽ പണം തട്ടിയെടുത്ത ശേഷം കരാറുകാരൻ വീടു പണി പാതി വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ട്. പണി തീർക്കാതെ പണം തട്ടിയെടുത്ത കരാറുകാരനെതിരെ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണിവർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam