
മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ മൃതദേഹത്തിൽ നിന്ന് സ്വർണ്ണാഭരണം മോഷ്ടിച്ച സംഭവത്തിൽ ദമ്പതികൾ പിടിയിൽ. എടപ്പാൾ വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പിൽ ലിയാക്കത്ത്(47)ഭാര്യ സുഹറ(39)എന്നിവരാണ് ചങ്ങരംകുളം പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ മൂന്നിന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മാറഞ്ചേരി വടമുക്ക് സ്വദേശിയായ 35 വയസ്സുള്ള യുവതി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽവെച്ച് മരിച്ചിരുന്നു. മരണ സമയത്ത് ബന്ധുക്കൾക്കൊപ്പം സഹായത്തിനെന്ന പേരിൽ ഒപ്പം കൂടിയ സുഹറയാണ് മരിച്ച യുവതിയുടെ കയ്യിൽ കിടന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണം മോഷ്ടിച്ച് കടന്ന് കളഞ്ഞത്. മരണാനന്തര ചടങ്ങുകൾക്കിടെയാണ് യുവതിയുടെ ആഭരണം നഷ്ടപ്പെട്ടത് വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ മരിച്ച യുവതിയുടെ ഭർത്താവ് ചങ്ങരംകുളം പൊലീസിന് പരാതി നൽകിയിരുന്നു. ആശുപത്രിയിലെ സി സി ടി വി ക്യാമറ പരിശോധിച്ചതോടെ മൃതദേഹത്തിൽ നിന്ന് അപരിചിതയായ സ്ത്രീ ആഭരണം ഊരി മാറ്റുന്നത് ശ്രദ്ധയിൽ പെടുകയും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയുമായിരുന്നു.
മരിച്ച യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ പൊലീസ് നടത്തിയ ഒന്നരമാസത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം യുവതിയെ കസ്റ്റഡിയിൽ എടുത്തത്. മോഷണത്തിന് എത്തിയ സുഹറക്കൊപ്പം ഭർത്താവ് ലിയാക്കത്ത് കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ സുഹറ പറഞ്ഞതോടെ ലിയാക്കത്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുഹറയെ ഒന്നാം പ്രതിയും ലിയാക്കത്തിനെ രണ്ടാം പ്രതിയുമായാണ് ചങ്ങരംകുളം പൊലീസ് കേസെടുത്തത്. ചങ്ങരംകുളം സിഐ ബഷീ ചിറക്കലിന്റെ നിർദേശപ്രകാരം എസ്‌ഐ ടിഡി മനോജ് കുമാർ സിപിഒ മാരായ മധു, അരുൺ, സനോജ്, സനൽ, സുധാകരൻ, സുനിൽ ബാബു, റുബീന എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam