
പത്തനംതിട്ട: മുന്നണി ധാരണ ലംഘിച്ചതിന്‍റെ പേരിൽ പത്തനംതിട്ടയിൽ വീണ്ടും സിപിഎം - സിപിഐ തർക്കം രൂക്ഷമാകുന്നു. അടൂർ നഗരസഭയിലെ സിപിഎം സ്ഥിരം സമിതി അധ്യക്ഷനെതിരെ അവിശ്വാസത്തിന് ഒരുങ്ങുകയാണ് സിപിഐ. എൽഡിഎഫ് സംസ്ഥാന നേതൃത്വത്തിനും സിപിഐ ഇതു സംബന്ധിച്ച പരാതി നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ അധികാരസ്ഥാനങ്ങൾ വീതം വയ്ക്കുന്നതിന്‍റെ പേരിൽ കുറെകാലമായി ജില്ലയിൽ സിപിഎം - സിപിഐ തർക്കമുണ്ട്.
അടൂർ നഗരസഭയിൽ ഇടതുമുന്നണിയിലെ ധാരണപ്രകാരം സിപിഐ നേതാവ് ഡി സജി അധ്യക്ഷപദം ഒഴിഞ്ഞ് സിപിഎമ്മിന് നൽകിയിരുന്നു. എന്നാൽ അതേകാലയളവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായ സിപിഎമ്മിലെ റോണി പാണംതുണ്ടിലും ഒഴിയേണ്ടതായിരുന്നു. എന്നാൽ ഒന്നരവർഷമായിട്ടും സിപിഎം പദവി വിട്ടുകൊടുത്തിട്ടില്ല.
സിപിഐ നേതൃത്വം പലവട്ടം സിപിഎം നേതാക്കളെ കണ്ടെങ്കിലും പരിഹാരമായില്ല. എത്രയും വേഗം റോണി സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ അവിശ്വാസം കൊണ്ടുവരാൻ തീരുമാനമെടുക്കുമെന്ന് സിപിഎമ്മിനെ സിപിഐ അറിയിച്ചുകഴിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ വീതംവെയ്പ്പിലും സിപിഎം - സിപിഐ തർക്കം രൂക്ഷമായിരുന്നു. ഒടുവിൽ എൽഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് തർക്കം പരിഹരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam