വയനാട്ടില്‍ പൊള്ളലേറ്റ് മരിച്ച മുഫീദയുടെ മക്കളെ സിപിഎം നേതാവ് അപമാനിച്ചതായി പരാതി, വിവാദം

By Web TeamFirst Published Sep 18, 2022, 12:03 PM IST
Highlights

മുഫീദയുടെ 14 വയസുള്ള മകൻ തീവ്രവാദിയാണെന്ന ജില്ലാ സെക്രട്ടറിയറ്റ് അംഗം എ.എൻ പ്രഭാകരൻ നടത്തിയ പരാമർശമാണ് വിവാദത്തിന് കാരണം.

ബത്തേരി: വയനാട് തരുവണയിൽ പൊള്ളലേറ്റ് മരിച്ച മൂഫീദയുടെ മക്കളെ സിപിഎം നേതാവ് അധിക്ഷേപിച്ചതായി പരാതി. തരുവണയില്‍ പാര്‍ട്ടി നടത്തിയ പൊതുയോഗത്തിൽ മുഫീദയുടെ 14 വയസുള്ള മകൻ തീവ്രവാദിയാണെന്ന ജില്ലാ സെക്രട്ടറിയറ്റ് അംഗം എ.എൻ പ്രഭാകരൻ നടത്തിയ പരാമർശമാണ് വിവാദത്തിന് കാരണം. രണ്ട് ദിവസം മുൻപ് തരുവണയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.എൻ പ്രഭാകരൻ. മുഫീദയുടെ മരണത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തരുവണയിൽ പൊതുയോഗം സംഘടിപ്പിച്ചത്. മുഫീദയുടെ രണ്ടാം ഭർത്താവ് ഹമീദിന്‍റെ മകൻ ജാബിറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ പുലിക്കാട് യൂണിറ്റ് സെക്രട്ടറിയായ ജാബിറിനെ പിന്നീട് സ്ഥാനത്ത് നിന്ന് നീക്കി. അനാഥരായ തങ്ങളെ സിപിഎം നേതാക്കൾ വേട്ടയാടുകയാണെന്ന് മുഫീദയുടെ മകൻ സാദിഖ് കുറ്റപ്പെടുത്തി.

എന്നാൽ മുഫീദയുടെ കുടുംബത്തെ അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് എഎൻ പ്രഭാകരൻ പറഞ്ഞു. കുറ്റം ചെയ്ത എല്ലാവരും നിയമത്തിന് മുന്നിൽ വരണമെന്നാണ് ആഗ്രഹം. സിപിഎം ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതി ജാബിറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾ ഒളിവിലാണെന്ന് മാനന്തവാടി പോലീസ് വ്യക്തമാക്കി.

Read More : വയനാട് തരുവണയിലെ സ്ത്രീയുടെ ആത്മഹത്യ, ഭര്‍ത്താവിന്‍റെ ആദ്യഭാര്യയിലെ മകന്‍ അറസ്റ്റില്‍

സെപ്തംബര്‍ രണ്ടിനാണ്  ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചത്. മുഫീദയുടെ മരണത്തില്‍ കഴിഞ്ഞ ദിവസം ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഫീദയുടെ രണ്ടാം ഭർത്താവ് ഹമീദിന്‍റെ മകൻ ജാബിറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഭീഷണിയാണ് മൂഫീദ ആത്മഹത്യക്ക് ശ്രമിക്കാൻ കാരണന്ന മുഫീദയുടെ ആദ്യ ഭർത്താവിലെ മക്കളുടെ പരാതിയിലാണ് നടപടി.

Read More : വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
 

click me!