
കായംകുളം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശ്മശാനം ശോച്യാവസ്ഥയിൽ. കായംകുളം നഗരസഭയിലെ 35-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ശ്മശാനത്തിന് 50 സെന്റോളം വസ്തുവാണുള്ളത്. സംസ്കരിക്കാൻ മൂന്നു ഫർണസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മൃതദേഹം വെക്കുന്ന ഗ്രില്ല് സമൂഹവിരുദ്ധർ നേരത്തെ മോഷ്ടിച്ചിരുന്നു.
നഗരസഭ നൽകിയ പരാതിയെ തുടർന്ന് ആക്രിക്കടയിൽ നിന്നു ഗ്രില്ല് പോലീസ് കണ്ടെടുത്തു. പക്ഷേ, ഇതു പുനഃസ്ഥാപിക്കാൻ നടപടിയായില്ല. ഗ്രില്ല് ഇല്ലാത്തതിനാൽ നിലവിൽ പ്ലാറ്റ്ഫോമിനു പുറത്ത് വിറകുവച്ചു മൃതദേഹം കത്തിക്കുകയാണ് ചെയ്യുന്നത്. ഇതു പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പുകക്കുഴൽ ഇല്ലാത്തതിനാൽ പുക സമീപത്തു വ്യാപിക്കും. നിലവിൽ ശ്മശാനത്തിൽ വൈദ്യുതിയില്ല.
ജലവിതരണം താറുമാറായിക്കിടക്കുകയുമാണ്. വീടുകളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ സൗകര്യം ഇല്ലാത്തവരും അജ്ഞാത മൃതദേഹങ്ങളുമാണ് ഇവിടെ സംസ്കരിക്കുന്നത്. ശ്മാശനം നവീകരിക്കാൻ നഗരസഭ പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പായില്ല. മൃതദേഹം സംസ്കരിക്കുന്നതിനു സ്ഥലപരിമിതി നേരിടുന്ന മൂന്നു സമുദായങ്ങൾക്ക് ഇതിനോടുചേർന്ന് സർക്കാർ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഈ സ്ഥലവും കാടുകയറിക്കിടക്കുകയാണ്.
Read more: ലഹരി കടത്തിയാൽ കുടുങ്ങും; പരിശോധന കടുക്കും; കര്‍ശനനടപടിക്ക് മുഖ്യമന്ത്രി
കുഴിയുണ്ട് സൂക്ഷിക്കണമെന്ന് വയനാട് കളക്ടർ, ഒപ്പം നികത്താനും നിർദ്ദേശം
കല്‍പ്പറ്റ: വയനാട് ജില്ലയിലെ റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ട് അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുഴികള്‍ അടിയന്തരമായി നികത്തി ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ എ. ഗീതയുടെ നിര്‍ദ്ദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
റോഡുകളുടെ നിലവിലുള്ള അവസ്ഥയും അത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും നിശ്ചിത പ്രൊഫോര്‍മയില്‍ സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ ലഭ്യമാക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി), പൊതുമരാമത്ത് (ദേശീയപാത വിഭാഗം), പൊതുമരാമത്ത് (റോഡുകളും പാലങ്ങളും വിഭാഗം) ഡിവിഷനുകളുടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കുഴികള്‍ രൂപപ്പെട്ടതും അടിയന്തര അറ്റകുറ്റപണി ആവശ്യമുള്ളതുമായ റോഡുകളുടെ വിവരങ്ങള്‍, കരാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ കരാറുകാരന്റെ പേരും വിലാസവും, ഇല്ലെങ്കില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യണം. നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ഗതാഗത യോഗ്യമാക്കുന്നതിലെ കാലാതാമസം മൂലം റോഡില്‍ അപകടം സംഭവിക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.