ലഡു കിട്ടിയപ്പോൾ കഴിച്ചു തുടങ്ങി, കഴുത്തിലെ കുറിപ്പ് കണ്ടതോടെ ഇറക്കണോ തുപ്പണോ എന്ന അവസ്ഥ, കോട്ടയം നഗരസഭയിൽ മധുരപ്രതികാരം

Published : Oct 08, 2025, 08:35 PM IST
Kottayam municipality

Synopsis

മകളുടെ വിവാഹത്തിനായി ബുക്ക് ചെയ്ത ഹാളിന്റെ നിക്ഷേപത്തുക തിരികെ ലഭിക്കാൻ വൈകിയതിനായിരുന്നു സലിമോൻ എന്നയാളുടെ ഈ വേറിട്ട പ്രതിഷേധം. നെഞ്ചിൽ പതിച്ച പോസ്റ്റർ കണ്ടതോടെയാണ് ജീവനക്കാർക്ക് അമളി മനസ്സിലായത്.

കോട്ടയം: 73 ദിവസം വൈകി ലഭിച്ച സേവനത്തിന് നന്ദി അറിയിച്ചുകൊണ്ട്, കോട്ടയം നഗരസഭാ ജീവനക്കാർക്ക് ലഡു വിതരണം ചെയ്ത് റിട്ട. ഉദ്യോഗസ്ഥന്റെ വേറിട്ട പ്രതിഷേധം. സന്തോഷത്തോടെ ലഡു സ്വീകരിച്ച ജീവനക്കാർ, വിതരണം ചെയ്തയാളുടെ നെഞ്ചിൽ പതിച്ച പോസ്റ്റർ കണ്ടതോടെ ലഡു ഇറക്കണോ തുപ്പണോ എന്ന അവസ്ഥയിലായി. റിട്ട. തദ്ദേശവകുപ്പ് ജീവനക്കാരനായ ചിങ്ങവനം കരിമ്പിൽ സലിമോനാണ് തിങ്കളാഴ്ച രാവിലെ കോട്ടയം നഗരസഭാ ഓഫീസിൽ നാടകീയമായ പ്രതിഷേധം നടത്തിയത്. മകളുടെ വിവാഹത്തിനായി ബുക്ക് ചെയ്ത നഗരസഭാ ഹാളിന്റെ നിക്ഷേപത്തുക തിരികെ ലഭിക്കാൻ സാധാരണ ഒരാഴ്ച മതിയായിരുന്നിട്ടും, തനിക്ക് 73 ദിവസമാണ് ഓഫീസിൽ കയറിയിറങ്ങേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

പോസ്റ്ററിലെ പ്രതിഷേധം

"ഒരു ലഡു എടുക്കൂ സർ... നിങ്ങൾ ചെയ്തുതന്ന സേവനത്തിൻ്റെ സന്തോഷത്തിൽ കൊണ്ടുവന്നതാണ്," എന്ന് പറഞ്ഞാണ് സലിമോൻ ലഡു വിതരണം ചെയ്തത്. പിന്നീടാണ് അദ്ദേഹം നെഞ്ചിൽ പതിച്ച പോസ്റ്ററിലെ വരികൾ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്: 'മൂന്നുദിവസംകൊണ്ട് ലഭിക്കേണ്ട സേവനം 73 ദിവസംകൊണ്ട് ചെയ്തുതന്ന കോട്ടയം മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് ലഡു വിതരണം ചെയ്യുന്നു, 73 ദിവസം ഓഫീസിൽ കയറ്റിയിറക്കിയതിന് നന്ദി' പോസ്റ്റർ കണ്ട ഉടൻ ചില ജീവനക്കാർ ലഡു തിരികെ നൽകി. ഇതിനകം കഴിച്ചുപോയ മറ്റ് ചിലരാകട്ടെ, എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന കാഴ്ചയും കാണാമായിരുന്നു.

കുറിച്ചി പഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായി വിരമിച്ച സലിമോൻ, മകളുടെ വിവാഹത്തിനായി ഫെബ്രുവരിയിലാണ് കോട്ടയം നഗരസഭാ ഹാൾ ബുക്ക് ചെയ്തത്. ജൂലായ് 12-ന് വിവാഹം കഴിഞ്ഞശേഷം 21-ന് നിക്ഷേപത്തുക തിരികെ ലഭിക്കുന്നതിനായി അപേക്ഷ നൽകി. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ അന്വേഷിച്ചുചെന്നപ്പോഴെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചു. സെക്രട്ടറിയോട് ചോദിക്കുമ്പോൾ ഒപ്പിട്ടു വിട്ടു എന്ന് പറഞ്ഞ് അടുത്ത കൗണ്ടറിലേക്ക് വിടുകയായിരുന്നു പതിവ്. ഗത്യന്തരമില്ലാതെ ഒക്ടോബർ 3-ന് തദ്ദേശവകുപ്പ് ജോയിൻ്റ് ഡയറക്ടർക്ക് പരാതി നൽകി. ഇതിനെത്തുടർന്ന് ഒക്ടോബർ 4-ന് വൈകിട്ട് നിക്ഷേപത്തുക അദ്ദേഹത്തിന് തിരികെ ലഭിച്ചു. തനിക്ക് നേരിട്ട കാലതാമസത്തോടുള്ള പ്രതിഷേധം ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭാ ഓഫീസിലെത്തിയതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ