മൂന്നാർ തോട്ടംതൊഴിലാളികളുടെ ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് സബ് കളക്ടർ രേണുരാജ്

By Web TeamFirst Published Jun 11, 2019, 3:02 PM IST
Highlights

നിലക്കുറുഞ്ഞി ദേശീയോദ്യാനം, കുറ്റിയാർവാലി, ചിന്നക്കനാൽ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ ഭൂമിപ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു സംഘവും ചിന്നക്കനാലിലെ വൻകിട കൈയ്യേറ്റങ്ങൾ കണ്ടെത്താൻ മറ്റൊരു സംഘത്തിനും രൂപം നൽകുമെന്നും രേണുരാജ് പറഞ്ഞു.

ഇടുക്കി: മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും കൈയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുമെന്ന് ദേവികുളം സബ് കളക്ടർ രേണുരാജ്. നിലക്കുറുഞ്ഞി ദേശീയോദ്യാനം, കുറ്റിയാർവാലി, ചിന്നക്കനാൽ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ ഭൂമിപ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു സംഘവും ചിന്നക്കനാലിലെ വൻകിട കൈയ്യേറ്റങ്ങൾ കണ്ടെത്താൻ മറ്റൊരു സംഘത്തിനും രൂപം നൽകുമെന്നും രേണുരാജ് പറഞ്ഞു.

ഈ മാസം17 ന് തലസ്ഥാനത്ത് റവന്യുമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും ഈ സംഘത്തിന് രൂപം നൽകുക. കുറ്റിയാർവാലിയിൽ അഞ്ച് സെന്റ് ഭൂമി ലഭിച്ചവരിൽ ചിലർ ഭൂമിയിൽ ഷെഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ അനർഘർ കടന്നുകൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കും. അർഹതപ്പെട്ടവർക്ക് ഭൂമി ലഭിക്കുന്നത് സബന്ധിച്ച് മന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ അനുകൂല മറുപടി ലഭിക്കുമെന്നാണ് മനസിലാകുന്നത്. ചിന്നക്കനാലിൽ കുടിൽ കെട്ടി താമസിക്കുന്നവർ നാളിതുവരെ ഭൂമിക്കായി അപേഷ നൽകിയിട്ടില്ല. തൊഴിലാളികൾ കുടിൽകെട്ടിയ ഭൂമിയുടെ രേഖകൾ പരിശോധനയ്ക്ക് വിധേയമാക്കണം. പട്ടയം വ്യാജമാണെന്ന് തെളിഞ്ഞാൽ സർക്കാരിന്റെ നിർദ്ദേശപ്രകാരം തൊഴിലാളികൾക്ക് പതിച്ചു നൽകും. അല്ലെങ്കിൽ സമീപങ്ങളിലെ റവന്യു ഭൂമികൾ കണ്ടെത്തി ഇവർക്ക് വിതരണം നടത്തുമെന്നും രേണുരാജ് വ്യക്തമാക്കി.

മൂന്നു മാസത്തിനുള്ളിൽ ഭൂവിതരണ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വാസിക്കുന്നതെന്ന് അവർ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. നിലവിൽ ജീവനക്കാരുടെ എണ്ണം പരിമിതമാണ്. പ്രശ്നങ്ങൾ ഏറെയുള്ള പ്രദേശമായതിനാൽ ഫയലുകൾ സമയബഡിതമായി തീർപ്പുകൽപ്പിക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടുമെന്നും സബ് കളക്ടർ വ്യക്തമാക്കി.
 

click me!