
തിരുവനന്തപുരം: കാരോട് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന. മൈലച്ചൽ സ്വദേശി തോമസ് അഗസ്റ്റീനാഥിന്‍റെ കല്ലറ തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. തോമസിന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതോടെയാണ് നടപടി. കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിന് രാത്രിയാണ് വിതുരയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ തോമസിനെ ആശുപത്രിയിലെത്തിച്ചത്. ത്രീവപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തോമസ് മരിച്ചു. അപകടമരണമെന്ന നിലയിലായിരുന്നു വിതുര പൊലീസ് കേസ് അവസാനിപ്പിച്ചത്.
തോമസിന്റെ മരണമൊഴിയിൽ വ്യക്തതയുണ്ടായിരുന്നില്ല. വിതുര പൊലീസ് കേസ് അവസാനിപ്പിച്ചതിന് പിന്നാലെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. കോടതി നിർദ്ദേശപ്രകാരമാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ബന്ധുക്കൾ ആരോപിക്കുന്ന ദുരൂഹത ഇങ്ങനെ. അപകട ദിവസം കെട്ടിടം പണിക്ക് കോൺട്രാക്ടർ വിളിച്ചത് അനുസരിച്ചാണ് തോമസ് വിതുരയിലേക്ക് പോയത്. രാത്രി വൈകിയും അവിടെ തുടരാൻ അവിടെ ആവശ്യപ്പെട്ടു. പിന്നെ കേട്ടത് അപകടവിവരം. തോമസ് ഗൾഫിലേക്ക് പോകുന്നതിന് ഒരു ദിവസം മുമ്പായിരുന്നു അപകടം. ഫോറൻസിക് പരിശോധന അടക്കം വിശദ അന്വേഷണം നടത്തുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം