
കൽപ്പറ്റ: വയനാട്ടിൽ പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ വൈകിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.
കുട്ടി മരിച്ച ഉടനെ ബന്ധുക്കള്‍ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന സ്ഥലം കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണെന്നും അവിടെ വിളിച്ച് പറയാന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കളില്‍ ചിലര്‍ കേണിച്ചിറ പൊലീസ് സ്റ്റേഷനില്‍ നേരില്‍ പോയി വിവരം അറിയിച്ചുവെങ്കിലും വൈകിട്ട് ആറുമണി കഴിഞ്ഞാണ് കേണിച്ചിറ സ്റ്റേഷനില്‍ നിന്നും അധികൃതര്‍ എത്തിയതെന്നാണ് ആരോപണം.
ആറരയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് രാത്രി എട്ട് മണിക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരണപ്പെട്ട മീന. മരണവിവരം പൊലീസില്‍ അറിയിച്ചിട്ടും യഥാസമയം തുടര്‍നടപടികള്‍ക്കായി പൊലീസ് എത്താത്തത് ബന്ധുക്കളുടെയും മറ്റും പ്രതിഷേധത്തിന് ഇടയാക്കി. പുല്‍പ്പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനിയാണ് മരിച്ച മീന.
Read More : ട്യൂഷന് വന്ന 10 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു, 76 കാരനായ അധ്യാപകന് 10 വർഷം തടവും 10000 രൂപ പിഴയും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam