
കോഴിക്കോട്: പൂവ്വാട്ട്പറമ്പില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ചെമ്പകശ്ശേരി നരസിംഹമൂര്‍ത്തി ക്ഷേത്രോത്സവത്തില്‍ താലപ്പൊലി മഹോത്സവത്തിനിടെ ഇന്നലെ രാത്രിയിലാണ് അനിഷ്ഠ സംഭവങ്ങളുണ്ടായത്. ആനയുടെ ആക്രമണത്തില്‍ കൊമ്പിനും കാലിനും ഇടയില്‍ കുടുങ്ങിയ പാപ്പാന്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ രാത്രി താലപ്പൊലി അവസാനിച്ച ശേഷമാണ് തടിച്ചു കൂടിയ ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവങ്ങളുണ്ടായത്. താലപ്പൊലിയുടെ പ്രദക്ഷിണം അവസാനിച്ച ശേഷം മുതല്‍ അയ്യപ്പന്‍കുട്ടി എന്ന ആന അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഒന്നാം പാപ്പാന്‍ പരമാവധി ശ്രമിച്ചെങ്കിലും തെളിച്ച വഴിയെ നടക്കാന്‍ ആന കൂട്ടാക്കിയില്ല. ഈ സമയം തിടമ്പേറ്റിയ നാല് പേര്‍ ആനപ്പുറത്തുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആന അക്രമകാരിയാവുകളും സമീപത്തുണ്ടായിരുന്ന പാപ്പാനെ തട്ടിവീഴ്ത്തുകയും ചെയ്തു. കാലുകൊണ്ടുള്ള ശക്തമായ പ്രഹരമേറ്റ് താഴെ വീണുപോയ പാപ്പാന്‍ കൊമ്പിനും കാലിനും ഇടയില്‍ നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ ഇയാള്‍ എഴുന്നേറ്റ് മാറുകയായിരുന്നു.
ഇവിടെ നിന്നും ആന തിരിഞ്ഞോടിയതോടെ ആളുകള്‍ പലഭാഗങ്ങളിലേക്കും ചിതറിയോടി. ഇതിന്റെ ഞെട്ടലുളവാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പരിഭ്രാന്തി സൃഷ്ടിച്ച ആനയെ നിമിഷങ്ങള്‍ കൊണ്ടു തന്നെ ഒന്നാം പാപ്പാനും സംഘവും തളച്ചതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam