'ഒരേ ടീം, ഒരേ പ്രതി', ഈ 'പ്രാഞ്ചി'ക്ക് കഞ്ചാവ് വില്‍ക്കാതെ ഉറക്കം വരില്ല, പിടികൂടി റെക്കോര്‍ഡിട്ട് എക്‌സൈസും

By Web TeamFirst Published Sep 26, 2022, 12:03 AM IST
Highlights

മേപ്പാടിയിലെ ലോഡ്ജില്‍ നിന്നും മധ്യവയസ്‌കനെ കഞ്ചാവുമായി  എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

കല്‍പ്പറ്റ: മേപ്പാടിയിലെ ലോഡ്ജില്‍ നിന്നും മധ്യവയസ്‌കനെ കഞ്ചാവുമായി  എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 'പ്രാഞ്ചി' എന്ന് വിളിക്കുന്ന വൈത്തിരി കോട്ടപ്പടി കെബി റോഡ് പഴയടത്ത് വീട്ടില്‍ ഫ്രാന്‍സിസ് ആണ് പിടിയിലായത്. കഞ്ചാവ് കേസില്‍ നിരന്തരം ശിക്ഷിക്കപ്പെടുന്നയാളാണ് ഫ്രാന്‍സിസ് എന്ന് എക്‌സൈസ് പറയുന്നു. 

കഴിഞ്ഞ മാസം ഇയാളെ  കഞ്ചാവുമായി  ഇന്ന് പിടികൂടിയ എക്‌സൈസ് ടീം തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു.  ഞായറാഴ്ച ടൗണിലെ സ്വകാര്യ ലോഡ്ജിലെ ഒന്നാം നിലയില്‍ 106 ാം നമ്പര്‍ മുറിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 205 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ലോഡ്ജില്‍ വെച്ച് ചെറുപൊതികളാക്കി വില്‍പ്പനക്ക് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്. 

ഫ്രാന്‍സിസിന് കഞ്ചാവ് എത്തിച്ച് നല്‍കുകയും മുറി എടുത്ത് നല്‍കുകയും ചെയ്‌തെന്ന കുറ്റത്തിന് പൊഴുതന സ്വദേശി അലിയെ കേസില്‍ രണ്ടാം പ്രതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലിയും നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കര്‍ണ്ണാടകയില്‍ നിന്നും രണ്ടാം പ്രതി അലി എത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളിലാക്കി കല്‍പ്പറ്റ നഗരത്തിലും പരിസരങ്ങളിലും വില്‍പ്പന  നടത്തുകയായിരുന്നു പതിവ്. 

ഒന്നാം പ്രതിയില്‍ നിന്ന് കഞ്ചാവ് വിറ്റ വകയില്‍ ഉണ്ടായിരുന്ന 11500 രൂപയും ഒരു മൊബൈല്‍ ഫോണും കഞ്ചാവ് പൊതിയാക്കാന്‍ ഉപയോഗിക്കുന്ന നിരവധി പ്ലാസ്റ്ററിക് കവറുകളും കണ്ടെത്തി. പ്രതിയുടെ മൊബൈലില്‍ നിന്ന് വിദ്യാര്‍ഥികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ നിരന്തരം കഞ്ചാവിനായി ബന്ധപ്പെട്ടതായുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. 

Read more: ദുരഭിമാനം, 'വെട്ടിക്കൊന്ന' ഭർത്താവിന്റെ കുടുംബത്തിന് മകളായി, പോരാട്ടത്തിന്റെ പാതയിൽ പുതിയ സംരംഭവുമായി കൗസല്യ

കല്‍പ്പറ്റ എക്‌സൈസ്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പി അനുപ്, പ്രിവന്റീവ് ഓഫീസര്‍ എം എ രഘു, കെ ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് എസ് അനന്തു എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മേല്‍ നടപടികള്‍ക്കായി പ്രതിയെ  കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജാരാക്കി.
 

click me!