
'നമുക്ക് കൈകോര്‍ക്കാം, റോബിനു വേണ്ടി'- റോബിന്‍ ബസും ഗതാഗത വകുപ്പും തമ്മിലുള്ള നിയമ പോരാട്ടത്തിനിടെ സാമ്പത്തിക സഹായം തേടി സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. അക്കൗണ്ട് നമ്പറും ഐഎഫ്‍എസ്‍സി കോഡും ഉള്‍പ്പെടെയാണ് പ്രചാരണം. എന്നാല്‍ ഈ പോസ്റ്ററുമായി റോബിൻ മോട്ടോർസിന് യാതൊരു ബന്ധവുമില്ലെന്ന് ബസുടമകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി,
അതേസമയം പോസ്റ്ററിലെ അക്കൗണ്ട് നമ്പര്‍ വ്യാജമല്ല. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സിഎംഡിആര്‍എഫ് നമ്പറാണ്. അക്കൗണ്ട് നമ്പറും ഐഎഫ്‍എസ്‍സി കോഡും ബ്രാഞ്ചുമെല്ലാം കിറുകൃത്യമാണ്. സിഎസ്ബി ബാങ്കിന്‍റെ പേയ്‍മെന്‍റ് ഗേറ്റ് വേ നമ്പറാണിത്. ചുരുക്കിപ്പറഞ്ഞാല്‍ റോബിനെ സഹായിക്കാമെന്ന് പറഞ്ഞ് പ്രചരിക്കുന്ന പോസ്റ്ററിലുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള അക്കൗണ്ട് നമ്പറാണ്. ആരാണ് ഈ പോസ്റ്ററിനു പിന്നിലെന്ന് വ്യക്തമല്ല.
നിയമ യുദ്ധത്തിൽ ഇതുവരെ പിന്തുണ നൽകിയ ഓരോരുത്തർക്കും നന്ദി പറഞ്ഞ റോബിന്‍ മോട്ടോര്‍സ്, തുടർന്നും പിന്തുണ നൽകണമെന്ന് അഭ്യര്‍ത്ഥിച്ചു. സാമ്പത്തിക സഹായം അല്ല ആവശ്യമെന്നും ബസുടമ ഫേസ് ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാര്യേജ് ബസ്സുകള്‍ക്കെതിരെ കെഎസ്ആര്‍ടിസി ഹര്‍ജി നല്‍കി. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ ബോര്‍ഡ് വെച്ചും സ്റ്റാന്‍ഡുകളില്‍ ആളെ കയറ്റിയും സ്റ്റേജ് കാര്യേജ് ബസുകളായി സര്‍വീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് കെഎസ്ആര്‍ടിസിയും മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കുന്നത്. റോബിന്‍ ബസ് കോയമ്പത്തൂരില്‍ പിടിച്ചിട്ടിരിക്കുകയാണ്. എന്നാല്‍ കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി.
ആരുടെ ഭാഗത്താണ് ന്യായം, എന്താണ് റോബിൻ ബസിന്റെ യഥാർത്ഥ പ്രശ്നം? പരിശോധിക്കാം...
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസിയുടെ ഹര്‍ജി. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി. ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹർജി നൽകാൻ കെഎസ്ആര്‍ടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയം കോടതി പ്രകടിപ്പിച്ചു. നിയമത്തെ ചോദ്യം ചെയ്യാൻ എന്തെങ്കിലും കാരണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 ലെ ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ രണ്ട് വകുപ്പുകൾ 1988 ലെ മോട്ടോർ വാഹന നിയമത്തിനെതിരാണെന്നാണ് കെഎസ്ആര്‍ടിസിയുടെ ആരോപണം. ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ചുകൊണ്ട് സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
റോബിന്‍ ബസ്സിനെതിരെയും സമാനമായ രീതിയില്‍ സര്‍വീസ് നടത്തുന്ന മറ്റു കോണ്‍ട്രാക്ട് കാര്യേജ് ബസ്സുകള്‍ക്കെതിരെയും തുടര്‍ നടപടി സ്വീകരിക്കുന്നതിനും ഈ കേസ് നിര്‍ണായകമാണ്. ബസ് സര്‍വീസ് നടത്തുന്നതിനായി റോബിന്‍ ബസിന്‍റെ ഉടമ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam