
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ വൻ കള്ളനോട്ട് വേട്ട. എട്ടു കോടി രൂപയ്ക്ക് തുല്യമായ കള്ളനോട്ടുകൾ പിടികൂടി. രണ്ടായിരത്തിന്റെ 400 കെട്ടുകൾ ആയി പണമുണ്ടായിരുന്നു. താനയിലെ ഗോഡ്ബന്തർ റോഡിൽ നിന്നാണ് പണം പിടികൂടിയത്. രണ്ടുപേർ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ കസർവദവലി പൊലീസ് സ്റ്റേഷനാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പിടിയിലായവർ പാൽഘർ ജില്ലയിൽ നിന്നുള്ളവരാണെന്ന് വിവരം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘത്തെ പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായാണ് സൂചന.
കഴിഞ്ഞ ദിവസം ത്രിപുരയിലെ അഗർത്തലയിൽ രണ്ട് പേർ പിടിയിലായിരുന്നു. 1.21 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് പിടികൂടിയത്. മിസോറാം സ്വദേശികളായിരുന്നു ഇവർ. രണ്ട് ആഴ്ച മുൻപ് കായംകുളത്ത് എസ്.ബി.ഐ. ബാങ്കിൽ 36500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയവരെയും ഇവരുടെ കൂട്ടാളികളെയും പൊലീസ് പിടികൂടിയിരുന്നു,
മൊത്തം 2,69,000, രൂപയുടെ കള്ളനോട്ട് കായംകുളത്ത് പ്രതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ ജോസഫാണ് കള്ളനോട്ട് വാങ്ങുന്നതിനായി പണം മുടക്കിയത്. അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടിനായി രണ്ടര ലക്ഷം രൂപയുടെ യഥാര്‍ഥ നോട്ട് നല്കി. ഹനീഷ് ഹക്കിമാണ് കൽപറ്റയിലെത്തി ഇവ കൈപ്പറ്റിയത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊർജ്ജിതമാക്കിയതായി കായംകുളം സിഐ മുഹമ്മദ് ഷാഫി അറിയിച്ചു. വവ്വാക്കാവിലെ പ്രമുഖ വ്യവസായി, ഫാക്ടറിയിലെ തൊഴിലാളികൾക്കും മറ്റും വേതനമായി കള്ളനോട്ടുകൾ നൽകിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam