
കാലടി: മഹാപ്രളയത്തിൽ കാലടി സംസ്കൃത സർവകലാശാലയിലെ എല്ലാ രേഖകളും നഷ്ടമായി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ വെള്ളം കയറിയതാണ് വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള എല്ലാ രേഖകൾ നശിക്കാൻ കാരണമായത്. സർവകലാശാലയിലെ എല്ലാ കെട്ടിടത്തിലും വെള്ളം കയറി.
നിരവധി രേഖകൾ നശിച്ചിട്ടുണ്ടെന്നും കോടികളുടെ നഷ്ടമാണുള്ളതെന്നും വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് സമീപത്തെ പാടശേഖരത്തിൽ നിന്നാണ് വെള്ളം കയറിയത്. വെള്ളം ഇരച്ചെത്തിയതിനാൽ പ്രധാനരേഖകളൊന്നും മാറ്റാൻ സമയം കിട്ടിയില്ല.
രാത്രിയായതോടെ ഒരാൾപ്പൊക്കത്തിൽ വെള്ളമെത്തി. ഹോസ്റ്റലുകളിലും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലും എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്‍റിലും കൂത്തമ്പലത്തിലും അടക്കം വെള്ളം കയറി. പ്രളയക്കെടുതിയിൽ സർവകലാശാലയുടെ പ്രവർത്തനം പൂർണമായും നിർത്തിവച്ചു. വാഹനങ്ങൾ, പ്രിന്‍റിംഗ് പ്രസ്, കംപ്യൂട്ടറുകൾ എല്ലാം വെള്ളം കയറി നശിച്ചു.
എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ ലൈബ്രറി പൂർണമായും ഉപയോഗശൂന്യമായി. വെള്ളം കയറാത്ത ഒരു കെട്ടിടം പോലും ഇവിടെയില്ല. നഷ്ടമായ രേഖകൾ ഏത് രീതിയിൽ വീണ്ടെടുക്കാനാകുമെന്ന കാര്യമാണ് സർവകലാശാല അധികൃതർ ആലോചിക്കുന്നത്. സർവകലാശാലയുടെ പ്രവർത്തനം പഴയരീതിയിലേക്ക് എത്തിക്കാൻ ഒരുമാസമെങ്കിലും എടുക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam