
ഇടുക്കി: മറയൂരിൽ ചന്ദന മരങ്ങൾക്ക് കാവൽ നിന്ന വനം വകുപ്പ് താൽക്കാലിക വാച്ചർ എറുമാടത്തില്‍ നിന്ന് വീണ് മരിച്ചു. പാമ്പൻപാറ പാക്കു പറമ്പിൽ ബാബു പി ബി ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ചന്ദനകാട്ടിലെ ഏറുമാടത്തിലായിരുന്നു ബാബുവിന്‍റെ ജോലി. പുലര്‍ച്ചെ ഡ്യൂട്ടി മാറാനെത്തിയ വാച്ചര്‍മാരാണ് ബാബുവിനെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ മറയൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കും.
അതേസമയം ഇടുക്കിയില്‍ നിന്നുള്ള മറ്റൊരു വാർത്ത ജനവാസ മേഖലയിലിറങ്ങി നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികള്‍ വനം വകുപ്പ് വേഗത്തിലാക്കി എന്നതാണ്. ആനയെ മയക്കുവെടി വച്ച് കോടനാട്ടെത്തിച്ച് കൂട്ടിലടക്കാനാണ് നീക്കം. മാര്‍ച്ച് 15 ന് മുമ്പ് ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ. ഇക്കാര്യം ദേവികുളം റെയിഞ്ച് ഓഫീസര്‍ തന്നെ വ്യക്തമാക്കി. കോടനാട് നിലിവില്‍ ഒരു കൂടുണ്ടെങ്കിലും അതിന് ബലക്ഷയമുണ്ടെന്ന് കണ്ടതോടെ പുതിയത് നിര്‍മ്മിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് ആനയെ പിടികൂടാനുളള് ദൗത്യം അല്‍പം വൈകിക്കുന്നതെന്നും റെയിഞ്ച് ഓഫീസർ അറിയിച്ചു. വയനാട്ടില്‍ നിന്നെത്തിയ സംഘമാണ് കൂടുപണിയാനുള്ള യൂക്കാലി മരങ്ങള്‍ കണ്ടെത്തി മുറിക്കാൻ നിർദ്ദേശം നല്‍കിയത്. മുറിച്ച മരങ്ങള്‍ കോടനാട്ടെത്തിച്ചാല്‍ മുന്നു ദിവസത്തിനുള്ളിൽ കൂട് നിര്‍മ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മാര്‍ച്ച് പത്തോടെ കൂട് നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ. അതിനുശേഷമാകും ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കാട്ടാനയെ പിടികൂടുന്നതിനായി ഇടുക്കിയിലെത്തുക. അരികൊമ്പനെ പിടികൂടുകയെന്ന ദൗത്യം മാര്‍ച്ച് 15 നുള്ളില്‍ തീര്‍ക്കാനാണ് ഇവരുടെയെല്ലാം ശ്രമം.