
തിരുവനന്തപുരം : ഡിവിഷൻ നിലനിർത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും വേണ്ടി വ്യാജ രേഖയുണ്ടാക്കിയ കേസിൽ മുൻ പ്രിൻസിപ്പലിന് 7 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊല്ലം ജോൺ എഫ് കെന്നഡി സ്കൂൾ മുൻ പ്രിൻസിപ്പൽ എസ്. രമാകുമാരിയെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി കുറ്റക്കാരിയെന്ന് കണ്ട് ശിക്ഷിച്ചത്. 21 വിദ്യാർത്ഥികൾ അഡ്മിഷൻ നേടിയതായി വ്യാജ രേഖയുണ്ടാക്കിയെന്നാണ് കേസ്. അഴിമതി നിരോധന നിയമം 13(1)(ഡി), ഗൂഢാലോചനയ്ക്ക് ഐ. പി. സി 120 (ബി), വ്യാജരേഖകൾ ഉപയോഗിച്ചതിന് ഐ. പി. സി 471 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഏഴു വർഷത്തെ തടവിനൊപ്പം, 1,70,000 രൂപ പിഴ ഒടുക്കാനും തിരുവനന്തപുരം വിജിലൻസ് ജഡ്ജി നിർദ്ദേശിച്ചു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള വിദ്യാർത്ഥി-അധ്യാപക അനുപാതം വെച്ച് ഡിവിഷനുകളുടെ എണ്ണം കുറയും. അധ്യാപകരുടെ തസ്തിക നഷ്ടമാവുകയും ചെയ്യും. ഇത് തടയാനായി രമാകുമാരിയും, സ്കൂളിലെ മുൻ സ്കൂൾ മാനേജറായിരുന്ന ശ്രീകുമാറും, ഭാര്യയും സ്കൂളിലെ അധ്യാപികയായിരുന്ന കുമാരി മായയും ചേർന്ന് 2004 മുതൽ 2009 വരെ വ്യാജ രേഖ ചമച്ചുവെന്നാണ് കണ്ടെത്തൽ.
കുട്ടികൾ ഇല്ലെങ്കിലും ഹാജർ ബുക്കിൽ വ്യാജ ഹാജർ രേഖപ്പെടുത്തി വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് ഡിവിഷനുകൾ നിലനിർത്തി. ഈ രീതിയിൽ അഞ്ച് അധ്യാപകർക്ക് ജോലി നിലനിർത്തി. അവർക്ക് ശമ്പളയിനത്തിൽ 8,94,647 രൂപ അനർഹമായി നൽകാൻ ഇടയായെന്ന് കോടതി കണ്ടെത്തി. കേസിന്റെ അന്വേഷണ വേളയിൽ രണ്ടാം പ്രതി സ്കൂൾ മാനേജർ മരിച്ചു. മാനേജരുടെ ഭാര്യയും, സ്കൂളിലെ അധ്യാപികയും ആയിരുന്ന കുമാരി മായക്ക് കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി തെളിവ് കാണുന്നില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
ക്രിമിനൽ കേസിൽ പ്രതിയെ സഹായിക്കാൻ കൈക്കൂലി വാങ്ങി, ഗ്രേഡ് എസ്ഐക്ക് അഞ്ച് വർഷം തടവും പിഴയും
കൊല്ലം വിജിലൻസ് യൂണിറ്റ് കുറ്റപത്രം നൽകിയ കേസിൽ അന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് എം.എം.ജോസും, വിചാരണ നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ്. ചെറുന്നിയൂരും ആണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam