
തിർവനന്തപുരം: പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ച കുട്ടിയെ അമ്മൂമ്മ ക്രൂരമായി മർദ്ധിച്ച കേസിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം വർക്കല പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കുട്ടിയുടെ അച്ഛനേയും അമ്മുമയെയും പ്രതിചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ കുട്ടികൾക്ക് എതിരെയുള്ള അതിക്രമം പ്രകാരം മൂന്ന് വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പിന് പുറമെ കരുതിക്കൂട്ടിയുള്ള മർദ്ദനം, ആയുധം അല്ലെങ്കിൽ എന്തെങ്കിലും സാധനം കൊണ്ടുള്ള ആക്രമണം എന്നിങ്ങനെ വകുപ്പുകൾ പ്രകാരം ആണ് കേസ്. എന്നാൽ പൊലീസിന്റെ എഫ് ഐ ആറിൽ തീർത്തും വ്യത്യസ്തമായ കാര്യങ്ങൾ ആണ് സംഭവവുമായി ബന്ധപ്പെട്ട് പറയുന്നത്.
പ്ലേ സ്കൂളിൽ പോകാതെ പ്രതികളുമായി വിരോധമുള്ളവരുടെ വീട്ടിൽ കുട്ടി പോയതിൻ്റെ ദേഷ്യത്തിലാണ് അമ്മൂമ്മ ആ വീട്ടിൽ നിന്ന് കുട്ടിയെ വിളിച്ചിറക്കി മർദിച്ചത് എന്നും വൈകിട്ട് വീട്ടിൽ എത്തിയ പിതാവും ഇത് അറിഞ്ഞ് കുട്ടിയെ മർദിച്ചു എന്നുമാണ് പൊലീസ് എഫ് ഐ ആറിൽ പറയുന്നത്.
പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിനാണ് വീട്ടിൽ നിന്ന് ഇടറോഡിലേക്കുള്ള വഴിമധ്യേ കുട്ടിയുടെ അമ്മയുടെ അമ്മ വടികൊണ്ട് പൊതിരെ തല്ലിയതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പ്ലേ സ്കൂളിൽ പോകാൻ മുത്തശ്ശിക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. പ്ലേ സ്കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതിൽ പ്രകോപിതയായാണ് മുത്തശ്ശി വടിയെടുത്ത് കുട്ടിയെ തല്ലിച്ചതച്ചതെന്നായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞത്.
അടിയ്ക്കേണ്ട, പ്ലേ സ്കൂളിൽ പൊക്കോളാം എന്ന് പെൺകുട്ടി കരഞ്ഞ് പറയുന്നത് വീഡിയോയിൽ കാണാമായിരുന്നു. കാലിനും മുതുകിനും അടക്കം പൊതിരെ തല്ലിയെ മുത്തശ്ശിയുടെ പിടി വിടീച്ച് സ്വന്തമായാണ് കുട്ടി പ്ലേ സ്കൂളിലേക്ക് പോയത്. അയൽവാസിയായ സ്ത്രീയാണ് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയത്.
ഇത്തരത്തിൽ മുത്തശ്ശിയും അച്ഛനും കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ദൃശ്യങ്ങളെടുത്ത അയൽവാസി പരിചയക്കാര്‍ക്ക് കൈമാറിയതോടെ സാമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചു. നാട്ടുകാരനായ പൊതുപ്രവര്‍ത്തകന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടിലെ മൂന്ന് പെൺമക്കളിൽ ഇളയതാണ് മര്‍ദ്ദനമേറ്റ പെൺകുട്ടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam