
ചെന്നൈ: ചെന്നൈയിൽ കൊല്ലം സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം തെന്മല സ്വദേശിയായ ഫൗസിയയെ ആണ് കുളത്തൂപ്പുഴ സ്വദേശിയായ ആഷിഖ് കൊലപ്പെടുത്തിയത്. 4 വർഷങ്ങൾക്ക് മുമ്പ് ഇതേ പെൺകുട്ടിയെ ഉപദ്രവിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ച പ്രതിയാണ്, വർഷങ്ങൾക്ക് ശേഷം ക്രൂരമായ കൊലപാതകം നടത്തിയത്. ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവത്തിന്‍റെ ചിത്രങ്ങൾ പെൺകുട്ടിയുടെ അച്ഛന് അയച്ചുകൊടുക്കുകയും വാട്സാപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു പ്രതിയായ ആഷിഖ് എന്നാണ് പുതിയ വിവരം. 'ചതിക്കുള്ള ശിക്ഷ'യെന്ന് പറഞ്ഞാണ് മകളെ കൊലപ്പെടുത്തിയ ചിത്രം അച്ഛന് അയച്ചുകൊടുത്തത്. ക്രൂരമായ കൊലപാതകത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങുകയും ചെയ്തു.
സംഭവം ഇങ്ങനെ
ചെന്നൈയിലെ ഹോട്ടൽ മുറിയിൽ വച്ച് ആയിരുന്നു ക്രൂരമായ കൊലപാതകം. കൊലയ്ക്ക് ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും പെൺകുട്ടിയുടെ
അച്ഛന് അയച്ചു കൊടുക്കുകയും ചെയ്തു. 5 വർഷം തനിക്കൊപ്പം ഉണ്ടായ ശേഷം ചതിച്ചതിന് സ്വന്തം കോടതിയിൽ ശിക്ഷാ നടപ്പാക്കി എന്നാണ് പ്രതി വാട്സാപ്പ് സ്റ്റാറ്റസിൽ കുറിച്ചത്. ഇതിന് പിന്നാലെ ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇരുവർക്കും 20 വയസ്സ് ആണ് പ്രായം. 4 വർഷങ്ങൾക് മുൻപ് ഈ പെൺകുട്ടിയെ ഉപദ്രവിച്ചതിന് ഇയാൾ പോക്സോ നിയമപ്രകാരം 3 മാസത്തോളം തടവു ശിക്ഷാ അനുഭവിച്ചിരുന്നു. പിന്നീട് പരാതിയില്ലെന്ന് ഫൗസിയ മൊഴി കൊടുത്തതോടെയാണ് ആഷിക്ക് പുറത്തിറങ്ങിയത്.
ഇതിന് ശേഷം വിവാഹത്തിനു തയാറെന്ന് ഇയാൾ അറിയിച്ചെങ്കലും ഫൗസുയയുടെ കുടുംബം സമ്മതിച്ചിരുന്നില്ലെന്നാണ് സൂചന. ഇതടക്കമുള്ള വൈരാഗ്യം മനസിൽ സൂക്ഷിച്ചതിനെ തുടർന്നാണ് ആഷിഖ് ഇന്ന് ക്രൂരമായ കൊലപാതകം നടത്തിയത്. ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാൻ ആണ് ആഷിഖ് ഇന്ന് ചെന്നൈ നഗരത്തിൽ എത്തിയത്. കൊലപാതക ശേഷം കീഴടങ്ങിയ ആഷിഖിനെ ചെന്നൈ ക്രൊമ്പെട്ട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയുകയാണ്. ഫൗസിയയുടെ അച്ഛൻ ചെന്നൈക്ക് തിരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam