
കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂർ മൃഗാശുപത്രിയിൽ ചികിത്സ തേടി ഒരു കുഞ്ഞുരോഗിയെത്തി. മൃഗാശുപത്രികളിൽ സ്ഥിരമായി എത്താത്ത കുഞ്ഞൻ രോഗിക്ക് മികച്ച ചികിത്സ നൽകിയാണ് പറഞ്ഞുവിട്ടത്.
ആരാണാ കുഞ്ഞൻരോഗിയെന്നല്ലേ? പേടിച്ചരണ്ട് ഉണ്ടക്കണ്ണ് മിഴിച്ച് ചുറ്റും നോക്കുന്ന കുട്ടിത്തേവാങ്കാണ് ആ കുഞ്ഞുരോഗി. കുഞ്ഞിക്കാൽ നോവുന്ന സ്ഥിതിയിലായിരുന്നു. പരിക്കേറ്റ നിലയിൽ ആയിത്തറമമ്പ്രത്തെ പറമ്പിൽ നിന്നാണ് കണ്ടുകിട്ടിയത്.
കൊട്ടിയൂർ റെയ്ഞ്ച് പരിധിയിൽപ്പെട്ട സ്ഥലത്താണ് കുട്ടിത്തേവാങ്കിനെ പരിക്കേറ്റ നിലയിൽ കണ്ടത്. സന്നദ്ധ പ്രവർത്തകരായ ബ്രിജിലേഷും സംഘവും കയ്യോടെ ആശുപത്രിയിൽ എത്തിച്ചു. വൈദ്യുതാഘാതം ഏറ്റതാകാമെന്നാണ് ഡോക്ടറുടെ നിഗമനം. ഇൻജക്ഷൻ നൽകി. നിർജലീകരണം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അതിനുള്ള ചികിത്സയും നൽകി. രണ്ട് ദിവസത്തിനകം ഭേദമാകുമെന്നാണ് ഡോക്ടർ പറയുന്നത്.
രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങുന്ന ജീവിയാണിത്. കണ്ണൂരിൽ ആറളം ഭാഗത്താണ് കൂടുതലായി കണ്ടുവരുന്നത്. മരങ്ങളിൽ നിന്ന് ഇറങ്ങാൻ മടിക്കുന്ന ഈ കുട്ടിത്തേവാങ്കുകൾ, ഇതുപോലെ പരിക്ക് പറ്റുന്ന സമയങ്ങളിലാണ് പൊതുവെ താഴെ വരാറുള്ളത്. മുറിവുണങ്ങുന്നത് വരെ സന്നദ്ധ പ്രവർത്തകർ കുഞ്ഞൻ കുട്ടിത്തേവാങ്കിന് കരുതലായി ഉണ്ടാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam