
ഇടുക്കി: അണക്കരക്ക് സമീപം ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതികളെ റിമാൻഡ് ചെയ്തു. മേൽവാഴവീടെന്ന സ്ഥലത്ത് ബുധനാഴ്ച വൈകിട്ടാണ് സംഭവം. പ്രദേശത്ത് അതിഥി തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവർക്ക് ഗ്യാസ് കണക്ഷന്‍ നല്‍കാനെത്തിയ സ്ത്രീ ഉള്‍പ്പടെയുള്ള രണ്ട് ജീവനക്കാരെ, ഗാര്‍ഹിക ഗ്യാസ് കരിഞ്ചന്തയിൽ വില്‍പന നടത്തുന്നവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വെള്ളാരംകുന്നിലുള്ള ഭാരത് ഗ്യാസ് ഏജൻസിയിലെ ജീവനക്കാരായ തങ്കമണി സ്വദേശി ജിസ് മോൻ സണ്ണിയെയാണ് തൂണിൽ കെട്ടിയിട്ട് മർദിച്ചത്. ഒപ്പമുണ്ടായിരുന്ന കുമളി പത്തുമുറി സ്വദേശി പ്രതീക്ഷയെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആദ്യം വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തുകയും ജിസ് മോനെ കെട്ടഴിച്ച് വിട്ട് മോചിപ്പിക്കുകയും ചെയ്തു. തുടർന്ന് കുമളി പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഇന്നലെ പുലർച്ചെയോടെ പ്രതികളായ മേല്‍വാഴ സ്വദേശികളായ പാല്‍പ്പാണ്ടി, മകൻ അശോകന്‍ എന്നിവരെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രദേശത്ത് പാചക വാതകം കരിഞ്ചന്തയിൽ വില്‍പന നടത്തുന്നവരാണ് പാൽപ്പാണ്ടിയും മകൻ അശോകനും ഉൾപ്പെട്ട സംഘമെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെയാണ് ജിസ്മോനും പ്രതീക്ഷയും ഗ്യാസ് കണക്ഷൻ്റെ മസ്റ്ററിംഗിനും വിതരണത്തിനുമായി എത്തിയത്.
അതിഥി തൊഴിലാളികള്‍ ഗ്യാസിന് അപേക്ഷ നല്‍കിയതനുസരിച്ച് കട്ടപ്പന ഭരത് ഗ്യാസിന്റെ ഏജന്‍സിയില്‍ നിന്നും ഇവര്‍ക്ക് കണക്ഷന്‍ നല്‍കാന്‍ ജിസ്‌മോനും പ്രതീക്ഷയും ഇവരുടെ അടുത്തേക്ക് എത്തി. എന്നാല്‍ ഈ പ്രദേശത്ത് പാല്‍പ്പാണ്ടിയുടെ നേതൃത്വത്തില്‍ വ്യാപകമായി ഗാര്‍ഹിക ഗ്യാസ് കരിഞ്ചന്ത വില്‍പന നടത്തി വരുന്നുണ്ടായിരുന്നു. ഇവര്‍ കണക്ഷന്‍ നല്‍കാനെത്തിയവരെ ചോദ്യം ചെയ്തതോടെ വാക്കേറ്റത്തിലേക്കും അടിപിടിയിലേക്കും കാര്യങ്ങള്‍ നീങ്ങി. ജിസ്‌മോനെ പാല്‍പ്പാണ്ടിയും മകന്‍ അശോകിന്റെയും നേതൃത്വത്തില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് വീടിന്റെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇത് തടയാന്‍ ശ്രമിച്ച പ്രതീക്ഷയെയും ഇവര്‍ ശാരീരികമായി ഉപദ്രവിച്ചു. നാട്ടുകാര്‍ ഇടപ്പെട്ടതോടെ പിന്നീട് ഇവരെ അക്രമി സംഘം വിട്ടയക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന 42,000 രൂപയും ഒന്നര പവന്റെ മാലയും ആക്രമികള്‍ കൈക്കലാക്കിയെന്ന് പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദനമേറ്റ ജിസ്‌മോനും പ്രതീക്ഷയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
മർദ്ദനമേറ്റവരുടെ മൊഴിയിൽ അഞ്ചു പേർക്കെതിരെ കേസെടുത്തു. പ്രതികളായ അശോകനെയും പിതാവ് പാൽപാണ്ടിയെയും മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു കോടതി ഹാജരാക്കിയതായി കുമളി പോലീസ് പറഞ്ഞു. ഇവരുടെ കൈവശമുണ്ടായിരുന്ന 42,000 രൂപയും ഒന്നര പവന്റെ മാലയും ആക്രമികള്‍ കൈക്കലാക്കിയെന്ന് പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.