
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കേരള ഡെവലപ്‌മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സജ്ജീകരിച്ചിട്ടുള്ള റോബോട്ടിക് ഗെയ്റ്റ് റീഹാബിലിറ്റേറ്റർ (ജി-ഗെയിറ്റർ) കഴിഞ്ഞ ഒരു വർഷമായി നിരവധി രോഗികൾക്ക് ആശ്വാസമേകി.
മസ്തിഷ്‌കാഘാത ചികിത്സ പൂർത്തിയാക്കി മൂന്ന് മാസം കഴിഞ്ഞതും സ്വന്തമായി എഴുന്നേറ്റു നിൽക്കാൻ കഴിയുന്നതുമായ രോഗികൾക്കാണ് മിതമായ നിരക്കിൽ ഗെയ്റ്റ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ചലന വൈകല്യങ്ങൾ അനുഭവിക്കുന്ന രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പരമ്പരാഗത ഗെയ്റ്റ് ട്രെയിനിംഗ് പ്രശ്‌നങ്ങൾക്ക് മികച്ച പരിഹാരം നൽകുന്നതിനും നൂതന സാങ്കേതിക വിദ്യകളായ നിർമിത ബുദ്ധി, റോബോട്ടിക്‌സ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജി-ഗെയിറ്റർ സഹായകരമാണ്.
ജി-ഗെയ്റ്റർ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സർക്കാർ ആശുപത്രിയായ തിരുവനന്തപുരം സർക്കാർ ജനറൽ ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ ഡിപ്പാർട്‌മെന്റിലെ വിദഗ്ധരായ ഡോക്ടർമാരുടെ നിർദേശാനുസരണമാണ് രോഗികൾക്ക് ഗെയ്റ്റ് ട്രെയിനിങ് നൽകി വരുന്നത്. നിലവിൽ ഗെയ്റ്റ് ട്രെയിനിങ് ആവശ്യമുള്ള രോഗികൾക്കു സാധാരണ രീതിയിൽ മുപ്പത് മിനുട്ട് ദൈർഘ്യമുള്ള ഇരുപത് സെഷൻസ് ആണ് ലഭ്യമാകുക. ലോകോത്തര നിലവാരത്തിലുള്ള റോബോട്ടിക് ഗെയ്റ്റ് റീഹാബിലിറ്റേറ്റർ സംവിധാനത്തിന്റെ ഉദ്ഘാടനം, 2023 നവംബർ 4-ന് ബഹു. ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി വീണ ജോർജാണ് നിർവഹിച്ചത്. നടപ്പിലാക്കി ഒരു വർഷം കൊണ്ട് നൂറ് കണക്കിന് പക്ഷാഘാത രോഗികളുടെ പുനരധിവാസം ജി-ഗെയ്റ്ററിലൂടെയുള്ള പരിശീലനത്തിലൂടെ വേഗത്തിൽ സാധ്യമാക്കിയതായി തിരുവനന്തപുരം ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ (ഡി എം ഒ) ആയ ഡോ. ബിന്ദു മോഹൻ പറഞ്ഞു.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെയാണ് ജനറൽ ഹോസ്പിറ്റലിലെ ജി-ഗെയിറ്റർ ഗെയ്റ്റ് പരിശീലനത്തിന്റെ പ്രവർത്തന സമയം. ബി.പി.എൽ വിഭാഗത്തിലെ രോഗികൾക്ക് ഇരുപതു ട്രെയിനിങ് സെക്ഷനുകൾക്ക് ആയിരം രൂപയും അല്ലാത്തവർക്ക് രണ്ടായിരം രൂപയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പി എം ആർ വകുപ്പിലെ ഡോക്ടർമാരുമായി ബന്ധപ്പെടുകയോ ബുധനാഴ്ചകളിൽ ജനറൽ ആശുപത്രിയിലെ സ്‌ട്രോക്ക് ക്ലിനിക്ക് സന്ദർശിക്കുകയോ ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam