ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ വിരമിച്ചവരും വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണെന്ന് തൊഴിൽ വകുപ്പു സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കോഴിക്കോട്: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ വിരമിച്ചവരും വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണെന്ന് തൊഴിൽ വകുപ്പു സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പദ്ധതി നടപ്പിലാക്കിയാലുടൻ പരാതിക്കാരൻ ഉൾപ്പെടെയുള്ളവർക്ക് കാലതാമസം കൂടാതെ പെൻഷൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദേശം നൽകി. നേരത്തെ ബോർഡിലെ ജീവനക്കാർക്ക് കേരള സർവീസ് റൂൾസ് പാർട്ട് മൂന്ന് പ്രകാരം പെൻഷൻ നൽകുന്നതിന് അനുമതി നൽകിയതാണെന്നും എന്നാൽ ബോർഡിൻെറ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ബോർഡിൻെറ ആവശ്യപ്രകാരം പ്രസ്തുത തീരുമാനം പിൻവലിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പുതിയ പെൻഷൻ പദ്ധതി ആവിഷ്ക്കരിക്കാൻ ചുമട്ടുതൊഴിലാളി ബോർ ഡിന് നിർദ്ദേശം നൽകിയിട്ടുണ്ട് . കേരള ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മീഷൻെറയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വിരമിക്കുന്ന ജീവനക്കാർക്ക് പതിനായിരം മുതൽ ആയിരം രൂപ വരെ സമാശ്വാസ ധനസഹായം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേരള വികലാംഗ സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് ടി.വി. രാമക്യഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.