മേളയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും മേളയിൽ വെച്ച് തന്നെ ജോലി നൽകും. ട്രൈബൽ വിഭാഗത്തിൽപ്പെട്ട തൊഴിൽ അന്വേഷിക്കുന്ന മുഴുവൻ യുവതീ യുവാക്കൾക്കും മേളയിൽ പങ്കെടുക്കാം.
നിലമ്പൂർ: വിദ്യഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴിൽ ലഭിക്കാത്ത ആദിവാസികൾക്ക് ജില്ലാ ഭരണകൂടം തൊഴിൽമേളയൊരുക്കുന്നു. ഡിസംബർ ഏഴിന് നിലമ്പൂരിലാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലാകളക്ടർ ജാഫർ മാലികിന്റെ അധ്യക്ഷതയിൽ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളുടെ വികസന പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ രാവിലെ മുതൽ വൈകിട്ടുവരെയാണ് മേള സംഘടിപ്പിക്കുക. മേളയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും മേളയിൽ വെച്ച് തന്നെ ജോലി നൽകും. ട്രൈബൽ വിഭാഗത്തിൽപ്പെട്ട തൊഴിൽ അന്വേഷിക്കുന്ന മുഴുവൻ യുവതീ യുവാക്കൾക്കും മേളയിൽ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കുന്നവർക്ക് സ്റ്റെപ്പൻഡും യാത്ര ബത്തയും നൽകാനും യോഗം തീരുമാനിച്ചു.
കുടുംബശ്രീ, ഐ.ടി.ഡി.പി, ഫോറസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. ഏകദേശം 500 ഓളം ട്രൈബൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തികൊണ്ടുള്ള തൊഴിൽമേളയാണ് സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. നിലമ്പൂർ പ്രദേശത്തെയും ജില്ലയിലെയും വിവിധ സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കും.