
കോഴിക്കോട്: കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കോഴിക്കോട് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി ആണ് 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കട തുടങ്ങുന്നതിനായുള്ള ലൈസൻസ് നൽകാനായി കൈക്കൂലി വാങ്ങിയെന്ന മുറ്റിച്ചിറ സ്വദേശിയായ ആഫിൽ അഹമ്മദിൻ്റെ പരാതിയിലാണ് അറസ്റ്റ്. 2500 രൂപയാണ് ഷാജി കൈക്കൂലിയായി ആവശ്യപ്പെട്ടത്. 1000 രൂപ നൽകിയ ശേഷവും പണം ആവശ്യപ്പെട്ടതോടെയാണ് ആഫിൽ വിജിലൻസിനെ സമീപിച്ചത്. ഡിവൈഎസ്പി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. ഷാജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഒരു മാസം മുൻപാണ് കട തുടങ്ങുന്നതിനായുളള ലൈസൻസിനായി മുറ്റിച്ചിറ സ്വദേശി ആഫിൽ അഹമ്മദ് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പക്ടറായ ഷാജിയ്ക്ക് അപേക്ഷ നൽകിയത്. ലൈസൻസ് ലഭിക്കണമെങ്കിൽ 5000 രൂപ നൽകണമെന്ന് ഷാജി ആവശ്യപ്പെട്ടു. ആഫിൽ ബുദ്ധിമുട്ടുകൾ അറിയിച്ചതോടെ കൈക്കൂലി 2500 രൂപയാക്കി. 1000 രൂപ നൽകിയ ശേഷവും പണം ആവശ്യപ്പെട്ടതോടെയാണ് ആഫിൽ വിജിലൻസിനെ സമീപിച്ചത്. ഡിവൈഎസ്പി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുളള സംഘം ഓഫീസിലെത്തി കൈയ്യോടെ പിടികൂടി. ഷാജി നിരന്തരം കൈക്കൂലി വാങ്ങുന്നയാളാണെന്ന് ആരോപണം നിലനിൽക്കെയാണ് പരാതി വിജിലൻസിന് ലഭിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam