കനത്ത മഴ: തൃശ്ശൂരില്‍ മദ്രസ കെട്ടിടം തകര്‍ന്ന് വീണു, അവധി നല്‍കിയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

Published : Jul 18, 2024, 08:21 PM ISTUpdated : Jul 19, 2024, 11:13 AM IST
കനത്ത മഴ: തൃശ്ശൂരില്‍ മദ്രസ കെട്ടിടം തകര്‍ന്ന് വീണു, അവധി നല്‍കിയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

Synopsis

ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. മഴ മൂലം കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ മദ്രസയ്ക്ക് അവധി നൽകിയതിനാൽ വൻ ദുരന്തം ഒഴിവായി.

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് കനത്ത മഴയില്‍ മദ്രസ കെട്ടിടം തകർന്നുവീണു. കട്ടൻ ബസാർ വടക്കുഭാഗം ജലാലിയ മസ്ജിദിന് കീഴിലുള്ള മുഈനുസുന്ന മദ്രസയാണ് തകർന്നത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. മഴ മൂലം കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ മദ്രസയ്ക്ക് അവധി നൽകിയതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം, കൊടകരയിൽ ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കൊടകര അഴകത്ത്‌ അമ്പാടി ലൈൻ സുരഭി നിവാസിൽ റാവുവിൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ആൾമറയുള്ള കിണർ താഴ്ന്നതിനോടൊപ്പം വെള്ളം അടിക്കുന്ന മോട്ടറും കിണറ്റിൽ പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പല മേഖലകളിലും മഴക്കെടുതികള്‍ തുടരുകയാണ്. കണ്ണൂരിലെ മലയോര മേഖലയിൽ പുഴകളിൽ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. കര്‍ണാടക വനമേഖലയിൽ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് സൂചന. മണിക്കടവ്, മാട്ടറ പുഴകളിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. വയനാട്ടിൽ 25 ദുരിതാശ്വാസ ക്യാമ്പുകളിലായി 1002 പേരെ പാർപ്പിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ നാടുകാണി അതിർത്തിയിൽ ചുരം റോഡിൽ വിള്ളൽ കണ്ടെത്തി. മാനന്തവാടി കുറ്റ്യാടി ചുരം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് വില്ല്യാപ്പള്ളിയിൽ വീട്ടമ്മ വെള്ളം കോരുന്നതിനിടെ കിണർ ഇടിഞ്ഞു താഴ്ന്നു. വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ ചെറുപുഴ കോഴിച്ചാലിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ഫയർഫോഴ്സ് സാഹസികമായി രക്ഷിച്ചു. കോഴിച്ചാലിൽ പാലം തകർന്നു ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ആണ് രക്ഷപ്പെടുത്തിയത്.

Also Read: കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു; ഇന്ന് രണ്ട് മരണം, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, നാളെ അവധി 4 ജില്ലകളിൽ

മലപ്പുറം എടക്കര പുന്ന പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പുഴക്ക് കുറുകെയുള്ള മുപ്പിനി പാലം വെള്ളത്തിലായി. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൊടുപുഴ റോവാട്ടർ പമ്പ് ഹൗസിലെ മീറ്റർ പാനലുകൾ തകരാറിലായതോടെ പമ്പിംഗ് നിര്‍ത്തിവച്ചു. ഇന്നും നാളെയും, തൊടുപുഴ മേഖലയിൽ ജലവിതരണം മുടങ്ങും എന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുകയാണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് തുടരുകയാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യത കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ