
കൊല്ലം: കാട്ടാനയുടെ പ്രസവത്തിന് കാവലായി ആനക്കൂട്ടം. പിറന്നു വീണ കുട്ടിയാനയ്ക്കും അമ്മയ്ക്കും സംരക്ഷണമൊരുക്കിയാണ് ഒപ്പമുള്ള മറ്റ് ആനകളും പ്രദേശത്ത് തമ്പടിച്ചത്. അമ്പനാട് എസ്റ്റേറ്റിനോട് ചേർന്നുള്ള വനാതിർത്തി ഭാഗത്തായിരുന്നു ആനയുടെ പ്രസവവും സഹജീവികളുടെ കരുതലും കാവലും. അമ്പനാട് എസ്റ്റേറ്റ് അധികൃതരാണ് കുടമുട്ടി വെള്ളച്ചാട്ടത്തിനു സമീപമുള്ള എസ്റ്റേറ്റ് മേഖലയിൽ ആനക്കൂട്ടത്തെ കണ്ടത്. തുടർന്ന് അച്ചൻകോവിൽ റെയ്‌ഞ്ചിൽ വിവരമറിയിക്കുകയായിരുന്നു. അവർ തെന്മല ആർ ആർ ടി സംഘത്തിനു വിവരം കൈമാറി. ആർ ആർ ടി സംഘമെത്തി ആനക്കൂട്ടത്തെ നിരീക്ഷിച്ചപ്പോഴാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള ആനക്കുട്ടിക്ക് സംരക്ഷണമൊരുക്കിയാണ് മറ്റ് ആനകൾ സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്.
എസ്റ്റേറ്റിനുള്ളിലേക്ക് ആനകൾ എത്താതെ വനത്തിലേക്ക് കയറ്റിവിടാനായിരുന്നു വനം വകുപ്പിന്റെ ശ്രമം. ഏറെനേരത്തെ കാത്തിരിപ്പിന് ശേഷം ആനക്കൂട്ടം കാടുകയറി. കുട്ടിയാനയെ കളിപ്പിച്ചും തൊട്ടും തലോടിയും മറ്റാനകൾ കരുതലോടെയാണ് കാടുകയറ്റിയത്. കാടിറങ്ങുന്ന കാട്ടാനകൾ നാട്ടുകാർക്ക് ഭീഷണി ആകുന്നുണ്ടെങ്കിലും പരസ്പരം സ്നേഹവും കരുതലും ആയി ആ ആനക്കൂട്ടം കാടുകയറുന്നത് നാട്ടുകാർക്കും ഏറെ സന്തോഷം പകരുന്ന കാഴ്ചയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam