
തിരുവനന്തപുരം: കോവളത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയായ സിക്കിം ടിബറ്റ് റോഡ് യാംഗ്ടോക്ക് സ്വദേശിനി വേദൻഷി കുമാരി(24) യെയാണ് ഇന്നലെ രാവിലെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
രണ്ട് സിക്കിം സ്വദേശിനികളും മൂന്ന് മലയാളികളുമാണ് വാടക വീടിന്റെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്നത്. രാത്രി വരെ ഫോൺ ചെയ്തിരിക്കുന്നത് കണ്ടുവെന്നും രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയത്. അടുക്കളയിലെ കർട്ടൺ സ്പ്രിംഗിൽ ആണ് വേദൻഷി തൂങ്ങി മരിച്ചത്.
അതിനാൽ മൃതദേഹം തറയിൽ തട്ടി ഇരിക്കുന്ന നിലയിൽ ആയിരുന്നു. സംഭവത്തിൽ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും കോവളം എസ്എച്ച്ഒ ബിജോയ് പറഞ്ഞു. ഫോറൻസിക് വിദഗ്ദർ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയതായും ബന്ധുക്കളെ വിവരമറിയിച്ചതായും കോവളം പൊലീസ് അറിയിച്ചു.
അതേസമയം, കാണാതായ യുവതിക്കൊപ്പം കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് നിന്ന് കാണാതായ ഇരുപത്തിയാറുകാരിയായ വിവാഹിതയ്ക്കൊപ്പം ഹാജരായ മലപ്പുറം നിലമ്പൂർ കരുളായി സ്വദേശി അക്ബറലിയാണ് (24) പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് ബ്ലേഡ് കൊണ്ട് കൈയിന്റെ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ യുവതിയെ കാണാതായെന്ന് കാണിച്ച് തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്റ്റേഷനിൽ യുവാവും യുവതിയും തമ്മിൽ മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. താൻ യുവാവിനൊപ്പം പോകുന്നില്ലെന്ന് അഞ്ചുവയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി പൊലീസിനെ അറിയിച്ചു. തുടർന്ന് യുവാവ് സമീപത്തെ കടയിൽപ്പോയി ബ്ലേഡ് വാങ്ങി കൈമുറിച്ച് പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam