ക്വാറിയില്‍ നിന്നും ലോഡുമായി പോയ ടിപ്പറിന് അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

By Web TeamFirst Published Nov 29, 2021, 1:06 PM IST
Highlights

പൊട്ടിപൊളിഞ്ഞ വീതി കുറഞ്ഞ റോഡില്‍ കൂടി വന്ന ടിപ്പറിന് സൈഡ് കൊടുക്കുന്നതിനായി റോഡില്‍ നിന്ന് മാറി സഞ്ചരിക്കവേയാണ് അപകടം. ടിപ്പറിനടിയില്‍പ്പെട്ട വീട്ടമ്മ തത്ക്ഷണം മരിച്ചു. 


തിരുവനന്തപുരം:  നെടുമങ്ങാട് പനയ്ക്കോട് കുര്യാത്തിയില്‍ ക്വാറിയില്‍ നിന്ന് ലോഡുമായി പോവുകയായിരുന്ന ടിപ്പറിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 8.30 നാണ് സംഭവം. തൊഴിലുറപ്പു ജോലിക്കായി കുര്യാത്തിയില്‍ നിന്നും ആലുങ്കുഴിയിലേക്ക് പോവുകയായിരുന്ന ജലജാ കുമാരി (53)യാണ് മരിച്ചത്. ഭര്‍ത്താവ് രാജേന്ദ്രനൊപ്പം ഇരുചക്രവാഹനത്തിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. പൊട്ടിപൊളിഞ്ഞ വീതി കുറഞ്ഞ റോഡില്‍ കൂടി വന്ന ടിപ്പറിന് സൈഡ് കൊടുക്കുന്നതിനായി റോഡില്‍ നിന്ന് മാറിയാണ് ബൈക്ക് സഞ്ചരിച്ചിരുന്നത്. 

ഇതിനിടെ വാഹനം പാളുകയും ടിപ്പറിനടിയിലേക്ക് ജലജാ കുമാരി തെറിച്ച് വീഴുകയായിരുന്നു. വാഹനത്തിന്‍റെ ടയര്‍ ജലജാ കുമാരിയുടെ തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ചുതന്നെ ജലജാ കുമാരി മരിച്ചിരുന്നു. സംഭവസ്ഥലത്ത് തളര്‍ന്ന് വീണ ജലജാ കുമാരിയുടെ ഭര്‍ത്താവ് രാജേന്ദ്രനെ ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വാറിയില്‍ നിന്ന് നിരന്തരം ലോഡുമായി ടിപ്പര്‍ ലോറികള്‍ പോകുന്നത് കാരണം ഈ റോഡ് മറ്റ് വാഹനങ്ങള്‍ക്ക് സഞ്ചാരയോഗ്യമല്ല. മാത്രമല്ല, റോഡില്‍ ഇടയ്ക്കിടെ രൂപപെട്ട കുഴികളില്‍ വലിയ കരിക്കല്ലുകള്‍ ക്വാറിയില്‍ നിന്ന് കൊണ്ടുവന്നിട്ടതിനാല്‍ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍ ഇവിടെ തെന്നിവീണ് അപകടമുണ്ടാകുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു. രാഖി, ശ്രുതി എന്നിവര്‍ മക്കളാണ്. 

 

click me!