
തിരുവനന്തപുരം: പാലോട് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. തെന്നൂർ സൂര്യകാന്തി നാല് സെന്‍റ് കോളനിയിലെ രാധാകൃഷ്ണനാണ് പിടിയിലായത്. ഭാര്യയോടുള്ള സംശയവും ആക്സിഡന്‍റ് ക്ലെയിം തുക ലഭിക്കാൻ ഒപ്പിട്ട് നൽകാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിനുള്ള കാരണം.
ഇന്നലെ രാത്രി ഏഴര മണിയോടെയായിരുന്നു രാധാകൃഷ്ണൻ ഭാര്യ ഉഷയെ ആസിഡ് ഒഴിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചത്. വീടിനോട് അടുത്തുള്ള കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. മുഖത്ത് ആസിഡ് ഒഴിച്ച ശേഷം മുതുകത്ത് കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണ ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
രണ്ട് വർഷമായി രാധാകൃഷ്ണനും ഉഷയും അകന്നാണ് കഴിഞ്ഞിരുന്നത്. ഹോം നേഴ്സായിരുന്ന ഉഷ ജോലിക്ക് പോകുന്നത് സംശയത്തോടെയായിരുന്നു രാധാകൃഷ്ണൻ കണ്ടിരുന്നത്. ഇതോടെയാണ് ഇരുവരും തമ്മിൽ അകന്നത്. ആക്സിഡന്‍റ് ക്ലയിമുമായി ബന്ധപ്പെട്ട ഇൻഷുറൻസ് തുക ലഭിക്കാൻ ഭാര്യ ഒപ്പിട്ട് നൽകാത്തതിലെ ദേശ്യവും രാധാകൃഷ്ണനുണ്ടായിരുന്നു. ഇതോടെയാണ് ആസൂത്രണം ചെയ്തുകൊണ്ട് ആക്രമിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവർക്കും രണ്ട് മക്കളുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി ശേഷം റിമാൻഡ് ചെയ്തു. പാലോട് സി ഐ ഷാജിമോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്