
തിരുവനന്തപുരം : നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട സഹപാഠികളുടെ അറസ്റ്റിൽ പ്രതികരിച്ച് കുടുംബം. അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കുടുംബം ആരോപിച്ചു. ഐ ക്വിറ്റ് എന്ന് പുസ്തകത്തിൽ എഴുതിയതിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ല. ഫോണിന്റെ ലോക്ക് മാറ്റിയതിലും ദുരൂഹതയുണ്ട്. പൊലീസ് അന്വേഷണം കൃത്യമായ ദിശയിലെന്നും അച്ഛനും സഹോദരനും പ്രതികരിച്ചു.
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.
അതേസമയം, ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അമ്മുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്. കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. അമ്മു ജീവനൊടുക്കില്ലെന്നും കുടുംബം ആവർത്തിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam