
കോഴിക്കോട്: വടകരയിലെ ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന് പിന്നാലെ നിക്ഷേപകര്‍ കൂട്ടമായെത്തിയത് ജീവനക്കാരെ കുഴക്കി. അടക്കാത്തെരു ജംഗ്ഷനിലെ ഇന്ത്യന്‍ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വടകര ശാഖയിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
കഴിഞ്ഞ പ്രവൃത്തി ദിവസം സ്ഥാപനം തുറന്നുപ്രവര്‍ത്തിച്ചതോടെ നിക്ഷേപകര്‍ ഇവിടേക്ക് കൂട്ടമായെത്തുകയായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി സാധാരണക്കാരും വ്യവസായികളും ഈ സൊസൈറ്റിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ചെറിയ തുക മുതല്‍ ലക്ഷങ്ങള്‍ വരെ ഇത്തരത്തില്‍ ഡെപ്പോസിറ്റായി സ്വീകരിച്ചിട്ടുണ്ട്. ഏജന്‍റുമാര്‍ മുഖേനയാണ് ഡെപ്പോസിറ്റ് സ്വീകരിച്ചിരുന്നത്. നിക്ഷേപകര്‍ കൂട്ടമായെത്തിയതോടെ ഇവിടുത്തെ ജീവനക്കാരും പ്രതിസന്ധിയിലായി.
നിക്ഷേപം തിരികെയെടുക്കാന്‍ എത്തിയവരില്‍ നിന്ന് ഡെപ്പോസിറ്റ് ബോണ്ട് തിരിച്ചുവാങ്ങിയിട്ടുണ്ട്. രണ്ടാഴ്ചക്കകം പണം അക്കൗണ്ടില്‍ ലഭ്യമാക്കുമെന്ന വാക്കുനല്‍കിയാണ് ഇവരെ പറഞ്ഞയച്ചത്. അതേസമയം ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ പരിശോധന സാധാരണ നടപടി ക്രമം മാത്രമാണെന്നാണ് സൊസൈറ്റി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam