
കണ്ണൂർ: വിലകുറഞ്ഞ ഫാൻസി മോതിരങ്ങൾ വിരലുകളിൽ ഊരാക്കുടുക്കാവുന്നത് സ്ഥിരമാവുകയാണ്. കണ്ണൂർ തളിപ്പറമ്പിൽ നിന്നു മാത്രം ഒരു വർഷത്തിനിടെ ഫയർഫോഴ്സ് മുറിച്ചെടുത്തത് അമ്പതിലധികം മോതിരങ്ങളാണ്.
ഊരാക്കുടുക്കായ മോതിര കെണികളുമായി എത്തുന്നവരുടെ കൈയിൽ നിന്ന് വിരൽ പോലും അറിയാതെ വേണം അത് അഴിച്ചെടുക്കാൻ. അതും അതീവ ശ്രദ്ധയോടെ. അൽമൊന്നു പാളിയാൽ കൈവിട്ടു പോകും. കഴിഞ്ഞ വർഷം തളിപ്പറമ്പ് ഫയർ ഫോഴ്സ് ഓഫീസിൽ മാത്രം മോതിര കെണികളുമായി എത്തിയവരുടെ എണ്ണം വളരെയേറെയാണ്. അൻപതിലധികം സ്റ്റീൽ മോതിരങ്ങളുണ്ട്. മുറിച്ചെടുത്ത സ്വർണമോതിരങ്ങൾ വേറെയും.
കൈയിൽ മോതിരം കുടുങ്ങി സഹായം തേടി വിളിക്കുന്നവരുടെ ഫോൺ കോളുകളാണ് ഇപ്പോൾ ഫയർ ഫോഴ്സിന് ലഭിക്കുന്ന കോളുകളിൽ കുറേയെറെയുമെന്ന് സ്റ്റേഷൻ ഓഫീസർ പ്രേമൻ പറഞ്ഞു. വണ്ണം വെച്ചിട്ടില്ലെങ്കിൽ നൂൽ ഉപയോഗിച്ച് തന്നെ മോതിരക്കെണി അഴിക്കാനൊക്കും. അല്ലെങ്കിൽ പിന്ന് മുറിച്ച് മാറ്റും.
വിരലിൽ മോതിരം അണിയുമ്പോൾ അതിന്റെ ഭംഗി മാത്രമായിരിക്കും നോക്കുന്നത്. പിന്നെ പതുക്കെ മോതിരം വിരലിൽ മുറുകും. ഊരിയോടുക്കാനാവാതെ പണിപ്പെടും. ഊരിയെടുക്കാനാവാതെ വരുമ്പോൾ പിന്നെയും പിന്നെയും വലിച്ച് വിരലിൽ നീരു വന്ന് പ്രശ്നം കുറേക്കൂടി ഗുരുതരമാവും. ഇതിന് ശേഷമായിരിക്കും ഫയർ ഫോഴ്സിന്റെ അടുത്തെത്തുന്നത്. 98 വയസായ ഒരാളുടെ മൂന്ന് മോതിരങ്ങൾ മുറിച്ചുമാറ്റേണ്ടി വന്ന അനുഭവവും സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
തളിപ്പറമ്പിൽ മാത്രം ഇത്രയെങ്കിൽ കണ്ണൂരിലും മറ്റിടങ്ങളിലുമെല്ലാം എത്ര കാണുമെന്ന് ഊഹിക്കാം. വിരൽ നോവാതെ മോതിരം മുറിച്ചെടുക്കാൻ അഗ്നിശമന സേനയ്ക്കാവും. എന്നാലും ശ്രദ്ധിക്കണം. മോതിരം കുടുങ്ങിയാൽ അധികം വലിച്ച് മാറ്റാതെ ഫയർ സ്റ്റേഷനിലെത്തിയാൽ പ്രയാസമില്ലാതെ ഊരിയെടുക്കാം. കുട്ടികൾ ഇത്തരം സ്റ്റീൽ മോതിരങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും സ്റ്റേഷൻ ഓഫീസർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം