
തിരുവനന്തപുരം: സൊമാറ്റോ മാനേജ്‌മെൻ്റിൻ്റെ ചൂഷണങ്ങൾക്കെതിരെ ഡെലിവറി ജീവനക്കാർ നടത്തുന്ന സമരത്തിന് ഐ.എൻ.ടി.യു.സി യംഗ് വർക്കേഴ്സ് കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി ജീവനക്കാർ സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങൾ
വരുമാനത്തിലെ കുറവ്: കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി ഓരോ ഓർഡറിൽ നിന്നും 5 രൂപ മുതൽ 15 രൂപ വരെ വെട്ടിക്കുറയ്ക്കുന്നത് പ്രതിദിന വരുമാനത്തിൽ 250 മുതൽ 350 രൂപ വരെ കുറവുണ്ടാക്കി.
അപകട ഇൻഷുറൻസ്: ജോലിക്കിടെ അപകടത്തിൽപ്പെട്ട് മരണമടയുന്ന തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം പോലും ലഭിക്കാത്ത അവസ്ഥ. അനാവശ്യമായ കാത്തിരിപ്പ്: തിരക്കുള്ള സമയങ്ങളിൽ പോലും ഹോട്ടലുകളിൽ ഡെലിവറി ജീവനക്കാരെ മണിക്കൂറുകളോളം കാത്തിരിപ്പിക്കുന്നത് തൊഴിലാളി വിരുദ്ധ നടപടിയാണ്.
'സെലക്ട് ടു ഗോ' ഓപ്ഷൻ: 'സെലക്ട് ടു ഗോ' എന്ന പുതിയ ഓപ്ഷൻ വഴി 15ശതമാനം മുതൽ 30 ശതമാനം വരെ കമ്മീഷൻ പിടിച്ചുകൊണ്ട് കുറച്ചുപേർക്ക് മാത്രം ഓർഡറുകൾ നൽകുന്നു. ഇത് വർഷങ്ങളായി ഈ തൊഴിൽ ചെയ്യുന്നവർക്ക് മണിക്കൂറുകളോളം ഓർഡർ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നു. ഇത് അവരുടെ യഥാർത്ഥ ജോലിസമയം ആപ്പിൽ രേഖപ്പെടുത്താതെ വരുന്നതിനും കാരണമാകുന്നുണ്ട്.
കരാർ ലംഘനം: 2022 സെപ്റ്റംബർ 7-ന് തിരുവനന്തപുരം ലേബർ കമ്മീഷൻ മുമ്പാകെ സൊമാറ്റോ കമ്പനി പ്രതിനിധികൾ ഒപ്പിട്ടുനൽകിയ കരാർ പ്രകാരം, ഒരു ഡെലിവറി ജീവനക്കാരനെ പുറത്താക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസം മുൻപ് വിശദീകരണം ചോദിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ല.
തൊഴിൽ വകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഐഎൻടിയുസി
ഈ പ്രശ്നങ്ങൾ അതീവ ഗുരുതരമാണെന്നും ഡെലിവറി ജീവനക്കാർ നടത്തുന്ന സമരത്തിൽ തൊഴിൽ വകുപ്പ് അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും യംഗ് വർക്കേഴ്സ് കൗൺസിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam