
എറണാകുളം: ഊന്നുകല്ലില്‍ കാറിനു മുകളിലിരുന്ന് യുവാവ് യാത്ര ചെയ്ത സംഭവത്തില്‍ കാറുടമ ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായേക്കും. മൂന്നാറില്‍ നിന്ന് വന്ന സംഘത്തിലുണ്ടായിരുന്ന യുവാവ് കാറിനു മുകളിലിരുന്ന് യാത്ര ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വിഷയത്തില്‍ ഇടപെട്ടത്. വൈപ്പിന്‍ സ്വദേശിനിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് നേരിട്ട് ഹാജരാകാമെന്നാണ് വാഹന ഉടമ അറിയിച്ചത്
മൂന്നാറിൽ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിലുണ്ടായിരുന്ന യുവാവാണ് കാറിന് മുകളിൽ കയറിയിരുന്ന് സാഹസിക യാത്ര നടത്തിയത്. കോതമംഗലത്തിനും അടിമാലിക്കും ഇടയിലുള്ള ഊന്നുകലിനു സമീപമായിരുന്നു സംഭവം. തൊട്ടുപിന്നിലെ കാറിൽ വരികയായിരുന്ന ആലുവ സ്വദേശി സുജിത്തും സുഹൃത്തും രണ്ട് പേരുടെയും കുടുംബാംഗങ്ങളുമാണ് ദൃശ്യങ്ങൾ പകർത്തിയത്. മുകളിലിരിക്കുന്ന യുവാവിനെയും വഹിച്ചുകൊണ്ട് കാർ നല്ല വേഗത്തിലാണ് സഞ്ചരിച്ചിരുന്നതും.
ഇതിനിടെ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് മനസിലായതിനെ തുടർന്ന് സുജിത്തും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന് തടഞ്ഞു നിർത്തി. പിന്നാലെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങൾ മായ്ച്ച് കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നതിനാൽ വാഹനത്തിന്റെ ഗ്ലാസ് തുറക്കാൻ സുജിത്തും സംഘവും തയ്യാറായില്ല. പിന്നെയും മുന്നോട്ട് നീങ്ങിയതോടെ വീണ്ടും ഭീഷണിപ്പെടുത്താനും പിന്തുടരാനും തുടങ്ങി. ഇതോടെ കാർ ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. അവിടെ പൊലീസുകാർ പുറത്തേക്ക് ഇറങ്ങി വന്നതോടെ കാറുമായി യുവാക്കൾ മുങ്ങുകയുമായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam