
കാസര്‍കോട്: കണ്ണങ്കൈയില്‍ നടത്തിയ നാടകോത്സവത്തിലൂടെ ഭൂരഹിതയായ ബിന്ദുവിന് ലഭിച്ചത് ആറ് സെന്റ് ഭൂമി. നാടകോത്സവത്തിന് പണം കണ്ടെത്താന്‍ വിറ്റ കൂപ്പണുക* നറുക്കിട്ടപ്പോള്‍ ഒന്നാം സമ്മാനം ഇവര്‍ക്ക് ലഭിക്കുകയായിരുന്നു. വേറിട്ട സമ്മാന രീതിയാണ് നറുക്കെടുപ്പിൽ ഉണ്ടായത്.
നാടകോത്സവത്തോട് അനുബന്ധിച്ച് സമ്മാന പദ്ധതി നടത്തിയത് കണ്ണങ്കൈ നാടകവേദിയും വനിതാ കൂട്ടായ്മയും ചേര്‍ന്നാണ്. മറ്റ് സമ്മാന പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇത്. അഞ്ച് സെന്‍റ് ഭൂമി. ഒപ്പം അഞ്ച് തെങ്ങിന്‍ തൈയും മണ്‍വെട്ടിയും ജൈവ പച്ചക്കറി വിത്തും. നറുക്കെടുത്തപ്പോൾ കുട്ടമത്തെ വിവി ബിന്ദുവിന് ഒന്നാം സമ്മാനം ലഭിച്ചു. ചെറുവത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താല്ക്കാലിക ജോലിയാണിവര്‍ക്ക്. ഭര്‍ത്താവിന്‍റെ മരണ ശേഷം ബിന്ദുവും മകനും അമ്മയ്ക്കൊപ്പമാണ് താമസം.
ഭൂരഹിതയായ ഒരാള‍്ക്ക് തന്നെ സ്ഥലം കിട്ടിയതില്‍ സംഘാടകര്‍ക്കും സന്തോഷം. അഞ്ച് സെന്റ് ആയിരുന്നു ഒന്നാം സമ്മാനമെങ്കിലും ആറ് സെന്റ് സ്ഥലമാണ് ബിന്ദുവിന് കിട്ടിയത്. റോഡരികത്ത് ഭൂമി കിട്ടിയതിൽ അതീവ സന്തോഷത്തിലാണ് ബിന്ദുവും മകനും. സ്ഥലത്തിന്‍റെ രേഖയും സമ്മാനങ്ങളും കഴിഞ്ഞ ദിവസം കൈമാറി.
നാടകോത്സവത്തില്‍ രണ്ടാം സമ്മാനം പശുവായിരുന്നു. ഇത് ലഭിച്ച അതിഥി തൊഴിലാളിക്ക് പക്ഷേ പശുവിനെ വേണ്ടെന്ന് പറഞ്ഞു. പശുവിന് പകരം പണം വാങ്ങി ഇദ്ദേഹവും സന്തോഷത്തോടെ മടങ്ങി. ആടായിരുന്നു മൂന്നാം സമ്മാനം. നാലാം സമ്മാനമാവട്ടെ നാല് പിടക്കോഴികളും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam