വൈറലായ വിവാഹഫോട്ടോ; ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശകരെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

By Web TeamFirst Published Oct 18, 2021, 1:27 PM IST
Highlights

വിവാഹവേദിയില്‍ വരന്മാര്‍ക്കൊപ്പമുള്ള ചിത്രത്തിലെ കുറിപ്പും ചിത്രത്തില്‍ വധുക്കളുടെ അഭാവവും വ്യാപകമായി ചര്‍ച്ചയായിരുന്നു. വിമര്‍ശനവും ട്രോളുകളും വന്നതിന് പിന്നാലെ പല തവണ കുറിപ്പ് മാറ്റിയെങ്കിലും പിന്നീട് പോസ്റ്റ് എം പി പിന്‍വലിക്കുകയായിരുന്നു

മഴക്കെടുതിക്ക് ഇടയിലും സമൂഹമാധ്യമങ്ങളില്‍ ഇന്നലെ വൈറലായൊരു ചിത്രം പങ്കുവച്ചിരുന്നു കാസര്‍ഗോഡ്(Kasaragod) എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ (Rajmohan Unnithan). വിവാഹവേദിയില്‍ (Wedding) വരന്മാര്‍ക്കൊപ്പമുള്ള ചിത്രത്തിലെ കുറിപ്പും ചിത്രത്തില്‍ വധുക്കളുടെ അഭാവവും വ്യാപകമായി ചര്‍ച്ചയായിരുന്നു. വിമര്‍ശനവും ട്രോളുകളും വന്നതിന് പിന്നാലെ പല തവണ കുറിപ്പ് മാറ്റിയെങ്കിലും പിന്നീട് പോസ്റ്റ് എം പി പിന്‍വലിക്കുകയായിരുന്നു. എന്നാല് മുസ്ലിം വിവാഹത്തേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ലെന്നും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിന് പിന്നിലെന്നുമാണ് വൈറലായ പോസ്റ്റിനേക്കുറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് പറയാനുള്ളത്.

മുസ്ലിം കല്യാണത്തിന് നിക്കാഹും കല്യാണവും വേറെയായാണ് നടക്കുന്നത്.  നിക്കാഹ് വേദിയിലെത്തിയ സമയത്ത് മണവാട്ടിമാര്‍ ഡ്രസ് മാറാനായി പോയിരിക്കുകയായിരുന്നു. രണ്ട് മണിക്ക് ഓഡിറ്റോറിയം വിടേണ്ടതാണ് അവര്‍ തനിക്കായി കാത്ത് നില്‍ക്കുകയായിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. മറ്റ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ താന്‍ വരന്മാര്‍ക്കും വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും ഒപ്പം ചിത്രങ്ങളെടുത്ത് മടങ്ങിപ്പോയി. സമൂഹമാധ്യമങ്ങളില്‍ വിവാഹത്തിനെടുത്ത ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. മുസ്ലിം വിവാഹ ചടങ്ങുകളേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും തന്നെ ഉണ്ടാവാന്‍ ഇടയില്ലാത്ത സംശയങ്ങളാണ് ആ ചിത്രത്തിന് കമന്‍റുകളായി എത്തിയത്. വ്യാപകമായ രീതിയില്‍ വരന്മാരെ പരിഹസിക്കാന്‍ തുടങ്ങിയപ്പോഴാണ് ആ പോസ്റ്റിനൊപ്പമുള്ള കുറിപ്പില്‍ മാറ്റം വരുത്തിയത്. ഒടുവില്‍ പോസ്റ്റ് തന്നെ നീക്കം ചെയ്തു.

ഓരോത്തര് ഇങ്ങനെ തുടങ്ങിയാ എന്ത് ചെയ്യുമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ ചോദിക്കുന്നു. കാസര്‍കോട്ടെ കല്യാണങ്ങളേക്കുറിച്ച് അറിയാവുന്നവര്‍ക്ക് അറിയാം അവിടെ വിവാഹം ദിവസങ്ങള്‍ നീളുന്ന പരിപാടിയാണ്. വീടുകളില്‍ നടക്കുന്ന റിസപ്ഷനിലാണ് മണവാട്ടികളുമൊന്നിച്ചുള്ള ചിത്രം വരാറ്. അല്ലെങ്കില്‍ പോട്ടെ അത് രണ്ട് പുരുഷന്മാര്‍  തമ്മിലുള്ള വിവാഹമാണെന്ന് വച്ചോ അതില്‍ എംപിയായ താന്‍ പങ്കെടുക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ചോദിക്കുന്നു. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കുറേ മനോരോഗികളുണ്ട് നമ്മുടെ നാട്ടില്‍ അവരാണ് ഇതൊക്കെ ഹൈലൈറ്റ് ചെയ്യാന്‍ നിക്കുന്നത്.  

സമാനമായ മറ്റൊരു വിവാഹ വേദിയില്‍ രണ്ട് വരി പാട്ടുപാടിയതിനും തനിക്ക് വിമര്‍ശനം നേരിട്ടിട്ടുണ്ട്. ഇടുക്കിയില്‍ മഴക്കെടുതിയില്‍ ആളുകള്‍ വലയുമ്പോള്‍ ഉണ്ണിത്താന്‍റെ പാട്ട് എന്ന നിലയിലായിരുന്നു പരിഹാസം. ഇടുക്കിയില്‍ നാശനഷ്ടമുണ്ടായവരുടെ ഒപ്പം താനുണ്ട്. അവരുടെ ദുഖത്തിലും താന്‍ പങ്കുചേരുന്നു. എന്നുവച്ച് ഒരു വിവാഹ വീട്ടിലെത്തിയാല്‍ അവരുടെ സന്തോഷത്തിന്‍റെ ഭാഗമാകാന്‍ പാടില്ലെന്നുണ്ടോയെന്നും രാജ്മോഹന്‍ ഉണ്ണിത്താന് ചോദിക്കുന്നു. ഇതിനെതിരെയുള്ള വിമര്‍ശനങ്ങളെ കാര്യമായി പോലും എടുക്കുന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

വിവാഹവേദിയിലെ വധുക്കളുടെ അഭാവമാണ് ചിത്രത്തിന് വിമര്‍ശനവുമായി എത്തിയ പലരും മുന്നോട്ട വച്ചത്. വിവാഹമാണെങ്കിൽ അവരുടെ ഇണകൾ കൂടെ കാണേണ്ടേ? ഹെഡിങ് കണ്ടപ്പോൾ അതല്ലെന്ന് തോന്നി. രണ്ടുപുരുഷന്മാർ വിവാഹം കഴിച്ചത്  ലോകത്തോട് വിളിച്ചുപറയുന്നത് പുരോഗമനപരമാണ്. അതിനാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ചെയ്തത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് പ്രതികരിച്ചതെന്നും അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ (Harish Vasudevan) ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍ പോസ്റ്റ് നീക്കം ചെയ്തതിന് പിന്നാലെയായിരു്നനു ഹരീഷ് വാസുദേവന്‍റെ പ്രതികരണം. 

click me!