എസ്എസ്എൽസി വിജയശതമാനം കുറഞ്ഞ സ്കൂളുകളുടെ ലിസ്റ്റ് എടുത്ത് സർക്കാർ; പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം

Published : May 09, 2025, 07:27 PM IST
എസ്എസ്എൽസി വിജയശതമാനം കുറഞ്ഞ സ്കൂളുകളുടെ ലിസ്റ്റ് എടുത്ത് സർക്കാർ; പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം

Synopsis

കഴിഞ്ഞ വര്‍ഷത്തേക്കാൾ .19 വിജയ ശതമാനമാണ് ഇത്തവണ കുറവുണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂറവ് വിജയ ശതമാനം രേഖപ്പെടുത്തിയത്

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷയിൽ ഇക്കുറി വിജയ ശതമാനം കുറഞ്ഞതിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിജയശതമാനം കുറഞ്ഞ 10 സർക്കാർ എയ്ഡഡ് സ്കൂളുകളുടെ ലിസ്റ്റ് എടുത്തെന്നും ഇക്കാര്യത്തിൽ പ്രത്യേക പരിശോധന നടത്താൻ നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാൾ .19 വിജയ ശതമാനമാണ് ഇത്തവണ കുറവുണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂറവ് വിജയ ശതമാനം രേഖപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ.

അതേസമയം സംസ്ഥാനത്ത് ഇത്തവണ എസ് എസ് എൽ സി പരീക്ഷയിൽ 99.5 ശതമാനമാണ് വിജയം. 61,449 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയ്ക്കാണ്. റെക്കോർഡ് വേഗത്തിലായിരുന്നു ഇത്തവണ ഫലപ്രഖ്യാപനം. പരീക്ഷ എഴുതിയ 424583 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി.

പുനര്‍ മൂല്യ നിര്‍ണ്ണയം സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം. മെയ് 28 മുതൽ ജൂൺ അഞ്ച് വരെയാണ് സേ പരീക്ഷ. അഞ്ചംഗ അഡ്മിഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ഹയര്‍ സെക്കന്‍ററി പ്രവേശനം. പ്രിൻസിപ്പലും സീനിയർ അധ്യാപകരും അടക്കം 5 പേർ കമ്മിറ്റിയിൽ വേണമെന്നും തീരുമാനമുണ്ട്. പ്രവേശന സമയത്തും അതിന് ശേഷവും സര്‍ക്കാര്‍ അംഗീകരിച്ച തുകക്ക് അപ്പുറം പിരിവ് നടത്തുന്ന പി ടി എ കമ്മിറ്റികൾക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്‌ രംഗത്തെത്തി. കേസിൽ പെട്ട വിദ്യാർഥികളുടെ എസ് എസ് എൽ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതുതന്നെന്ന് എസ് ഷാനവാസ്‌ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു. ജുവനയിൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് പരീക്ഷ എഴുതാൻ അവസരം നൽകിയത്. എന്നാൽ അക്രമ വാസനകൾ വച്ചുപൊറിപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസൾട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും എസ് ഷാനവാസ് വ്യക്തമാക്കി. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം