
കൊച്ചി: മിയ മരിയയ്ക്കായി നാട് കൈ കോർത്തു. മൂന്ന് ദിവസത്തിൽ സമാഹരിച്ചത് 16.5 കോടി രൂപ. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ടൈപ്പ്-1 ബാധിച്ച മൂവാറ്റുപുഴ സ്വദേശിനിയായ ആറ് മാസം പ്രായമുള്ള മിയ മരിയയുടെ ചികിത്സയ്ക്കായി മലയാളികൾ ഒന്നടങ്കം കൈകോർത്തു. ചികിത്സയ്ക്ക് ആവശ്യമായ തുക സമാഹരിക്കാനുള്ള അഭ്യർഥനയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. വെറും മൂന്ന് ദിവസത്തിനകം 16.5 കോടി രൂപ സമാഹരിക്കാനായി.
മൂവാറ്റുപുഴ ആയവന സ്വദേശികളായ ജിനുവിന്റെയും നിമ്മിയുടെയും മകളാണ് മിയ മരിയ. ഒരു മാസം മുൻപാണ് മിയയ്ക്ക് പേശികളെ ഗുരുതരമായി ബാധിക്കുന്ന എസ്എംഎ ടൈപ്പ്–1 സ്ഥിരീകരിച്ചത്. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞ്. ജീവൻ രക്ഷിക്കാൻ ആവശ്യമായ ജീൻ തെറാപ്പിക്കായി ഏകദേശം 16 കോടി രൂപ വേണ്ടിവരുമെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചിരുന്നത്.
മിയയ്ക്ക് ഒന്നര വയസ് തികയുന്നതിന് മുൻപ് ജീൻ തെറാപ്പി നൽകണമെന്നാണ് ഡോക്ടർമാരുടെ നിർദേശമെന്ന് അമ്മ നിമ്മി വിശദമാക്കുന്നത്. എസ്എംഎ ബാധിച്ച കുട്ടികൾക്ക് ഭക്ഷണം വിഴുങ്ങുക, ശ്വസിക്കുക, ഇരിക്കുക, നടക്കുക തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങൾ പോലും ബുദ്ധിമുട്ടാകാറുണ്ട്. നിലവിൽ ട്യൂബിലൂടെയാണ് മിയയ്ക്ക് ഭക്ഷണം നൽകുന്നത്. മിയ എന്നെ നോക്കി ചിരിക്കുമ്പോൾ തിരിച്ച് ചിരിക്കാൻ പോലും കഴിയുന്നില്ല. അവളുടെ ജീവൻ എങ്ങനെ രക്ഷിക്കുമെന്ന ആശങ്കയിലായിരുന്നു ഞങ്ങൾ. എന്നാൽ ജനങ്ങൾ നൽകിയ പിന്തുണയാണ് ഇപ്പോൾ ഞങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതെന്നാണ് മിയയുടെ അമ്മ നിമ്മി പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam