വീടിനകത്ത് മോഷ്ടിക്കാൻ കയറിയ കള്ളനെ തനിച്ച് നേരിട്ട് വീട്ടമ്മയായ ആയിഷ. കോഴിക്കോട് നഗരത്തിലെ ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പിഎ ഹൗസ് വളപ്പിലുള്ള ആയിഷയുടെ വീട്ടില്‍ ഞായറാഴ്ച്ച രാത്രിയാണ് മോഷ്ടാവെത്തുന്നത്.
കോഴിക്കോട്: വീടിനകത്ത് മോഷ്ടിക്കാൻ കയറിയ കള്ളനെ തനിച്ച് നേരിട്ട് വീട്ടമ്മയായ ആയിഷ. കോഴിക്കോട് നഗരത്തിലെ ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പിഎ ഹൗസ് വളപ്പിലുള്ള ആയിഷയുടെ വീട്ടില്‍ ഞായറാഴ്ച്ച രാത്രിയാണ് മോഷ്ടാവെത്തുന്നത്.
വീടിനകത്ത് കയറി ആയിഷയുടെ മാതാപിതാക്കള്‍ ഉറങ്ങുന്ന മുറി പൂട്ടിയ കള്ളന്‍ ആസൂത്രണം നടത്തിയായിരുന്നു മോഷണത്തിന് ശ്രമിച്ചത്. ശക്തമായ മഴ പെയ്യുന്നതോടെ യാതൊരു ശബ്ദവും ആരും കേൾക്കാത്ത സാഹചര്യം പൂർണ്ണമായും ഉപയോഗപ്പെടുത്തുകയായിരുന്നു കള്ളൻ.
വീടിനകം മൊത്തം പരതിയിട്ടും ഒന്നും കിട്ടാതെ ആയപ്പോൾ അവസാനം കള്ളൻ ആയിഷ കിടക്കുന്ന മുറിയിലെത്തി. അനക്കം കേട്ട് എഴുന്നേറ്റ ആയിഷ മുന്നിലൊരാളെ കണ്ട് ഞെട്ടി. ബഹളം വെച്ചെങ്കിലും മഴയുടെ വലിയ ശബ്ദത്തിൽ അതൊന്നും ആരും കേട്ടില്ല. ഇതിനിടെ ആയിഷയെ കഴുത്തിന് പിടിച്ച് അമർത്തി കളളൻ കീഴ്പ്പെടുത്തി.
കൊല്ലുമെന്ന് ഭീഷണി മുഴക്കി. എല്ലാം കൈവിട്ടു പോകുകയാണെല്ലോ അവസ്ഥയിലായിരുന്നു ആയിഷ. ആത്മധൈര്യം സംഘടിപ്പിച്ച് കള്ളനോട് ആയിഷ ചോദിച്ചു പണം വേണോയെന്ന്. കേട്ട പാതി കേൾക്കാത്ത പാതി പിടിവിട്ട് സ്വപ്നം കണ്ട കള്ളനെ ആയിഷ കൂമ്പിനിടിച്ച് വീടിന് പുറത്താക്കി വാതലടച്ചു.
ഇതിനിടെ കള്ളൻ മുളക് പൊടി എറിഞ്ഞെങ്കിലും ആയിഷ ഒഴിഞ്ഞു മാറി. ലൈറ്റിട്ട് വീട്ടിലെ എല്ലാവരും ബഹളം വെച്ചതോടെ കള്ളൻ ജീവനും കൊണ്ടോടി. പൊലീസെത്തി അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കള്ളനെ തനിച്ച് നേരിടാൻ കാണിച്ച ആയിഷയുടെ ആത്മധൈര്യത്തെ എല്ലാവരും പ്രകീർത്തിക്കുകയാണിപ്പോൾ.