
തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കേരളവര്‍മ്മ കോളജില്‍ കെഎസ്‌യുവിന് അട്ടിമറി ജയം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടനാണ് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 32 വര്‍ഷത്തിന് ശേഷമാണ് കേരളവര്‍മ്മയില്‍ കെഎസ്‌യുവിന് ജനറല്‍ സീറ്റ് ലഭിക്കുന്നത്. എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീക്കൗണ്ടിങ്ങ് നടത്തും.
അതേസമയം, തൃശൂർ ജില്ലയിൽ എസ്എഫ്ഐ മേധാവിത്തം തുടർന്നു. 28 കോളേജുകളിൽ 26ഉം എസ്എഫ്ഐ നേടി. രണ്ടിടത്ത് കെഎസ്‌യുവും യുഡിഎസ്എഫും വിജയിച്ചു. സെന്റ് തോമസ് കോളേജില്‍ കെഎസ്‌യു ഒറ്റയ്ക്കാണ് ഭൂരിപക്ഷം നേടിയത്. രണ്ടു സീറ്റില്‍ എസ്എഫ്ഐ ജയിച്ചു. തൊഴിയൂര്‍ കോളജില്‍ യുഡിഎസ്എഫ് മുന്നണി ആണ് വിജയിച്ചത്. എഐഎസ്എഫ്. മത്സരിച്ച 15കോളജുകളില്‍ എട്ടിടത്ത് വിജയിച്ചു.
ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് കോളജ് ചെയര്‍പേഴ്‌സണ്‍- അലൈഷ ക്രിസ്റ്റി ജോഫി, ഇരിങ്ങാലക്കുട നമ്പൂതിരിസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ -റിന്‍ഷാദ്, വലപ്പാട് ഐഎച്ച്ആര്‍ഡി ചെയര്‍പേഴ്‌സണ്‍-വിഷ്ണുപ്രിയ കെ പി, ഇരിങ്ങാലക്കുടസെന്റ് ജോസഫ് കോളജ് ജനറല്‍ സെക്രട്ടറി - സാബി കെ ബൈജു എന്നിവരാണ് ജയിച്ചവർ. വിവിധ കേളജുകളിലെ അസോസിയേഷന്‍ സെക്രട്ടറിമാരായി ആദിത്യന്‍ സന്തോഷ്, ഫിയാസ് അസ്‌ലമും ക്ലാസ് പ്രതിനിധികളായി മാര്‍ട്ടിന്‍ സണ്ണി, ആയില്യ രാജേഷ്, ശിവപ്രിയ പി, ഫാരിസുല്‍ സല്‍മാന്‍, മുഹമ്മദ് അലി, എം.യു. കൃഷണന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
പാലക്കാട് ജില്ലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും കെഎസ്‌യു മികച്ച വിജയം നേടി. പാലക്കാട് വിക്ടോറിയ കോളേജിൽ 23 വർഷത്തിനു ശേഷം കെ എസ് യു യൂണിയൻ പിടിച്ചെടുത്തു. ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നീ സീറ്റുകളിൽ ഉൾപ്പെടെ കെഎസ്‌യു വിജയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam