
തിരുവനന്തപുരം: പ്രക്ഷുബ്ധമായ കടലും കാലാവസ്ഥ മുന്നറിയിപ്പുമൊക്കെ നിശ്ശബ്ദമാക്കിയ വിഴിഞ്ഞം തീരത്ത് കഴിഞ്ഞ രണ്ട് ദിവസമായി ലഭിച്ച ചാകര തീരത്ത് ഉത്സവ പ്രതീതി ഉണർത്തി. ഏറെക്കാലത്തിന് ശേഷം കടലമ്മ കനിഞ്ഞത് മത്സ്യതൊഴിലാളികളെയും ആവേശത്തിലാക്കി.
കഴിഞ്ഞ ദിവസം നെയ്മീനും വേളാപാരയായും ആവോലിയുമാണ് ചാകരയായി തീരമണഞ്ഞെതെങ്കിൽ ഇന്നലെ ടൺകണക്കിന് കത്തിക്കാരയും ക്ലാത്തിമീനുമാണ് മത്സ്യതൊഴിലാളികളുടെ വല നിറച്ചത്. രണ്ടു ദിവസമായി ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം യഥേഷ്ടം എല്ലാവർക്കും കൈ നിറയെ ലഭിച്ചതോടെ പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞുവന്ന മത്സ്യതൊഴിലാളികളുടെയും കുടുംബങ്ങളുടെയും മനസും വയറും നിറഞ്ഞു.
കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് മത്സ്യബന്ധനം നിറുത്തിവെച്ചതിന് ശേഷം വായ്ക്ക് രുചിയോടെ കഴിക്കാനായി പിടയ്ക്കിണ പച്ചമീന് കാത്തിരുന്നവരും ഏറെക്കാലത്തിന് ശേഷം ആവശ്യത്തിന് മത്സ്യം ലഭിച്ച സന്തോഷത്തിലായിരുന്നു.
സാധാരണ 500ഉം 600 രൂപകൊടുത്ത് വാങ്ങിയിരുന്ന നെയ്മീനിന്റെ വില കിലോക്ക് 200രൂപയും അതിന് താഴെയും ആയതോടെ മീൻ വാങ്ങാനും വലിയ തിരക്ക് അനുഭവപ്പെട്ടു. മീൻ വില താഴ്ന്നത് ചെറുകിട കച്ചവടക്കാർക്കും സന്തോഷം പകർന്നു. 25 ഓളം വളളക്കാർക്കാണ് ഇന്നലെ ക്ലാത്തിയും കത്തിക്കാരയും ചാകരയായി ലഭിച്ചത്. ഒരു ടൺ ക്ലാത്തിക്ക് ഒന്നര ലക്ഷം രൂപവരെയായിരുന്നു വില. ലോക്കൽ മാർക്കറ്റിൽ വലിയ ഡിമാന്റില്ലാത്ത കത്തിക്കാരയ്ക്കും ക്ളാത്തിക്കും വിദേശ മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്.
അതുകൊണ്ട് തന്നെ ഈ മീനുകൾ ലേലത്തിലെടുക്കുന്ന ചെറുകിട കച്ചവടക്കാർ വിദേശ കയറ്റുമതിക്കാർക്ക് ഇത് കൈമാറുകയാണ് ചെയ്യുന്നത്. കത്തിക്കാരയ്ക്ക് പുറമേ കൊഴിയാള, കല്ലൻ കണവ, വാള, ചൂര എന്നീ മീനുകളും ഇന്നലെ മോശമല്ലാത്ത രീതിയിൽ ലഭിച്ചതും തീരത്തിനാവേശമായി. പട്ടിണിയിലും പരിവട്ടത്തിലുമായിരുന്ന തങ്ങൾക്ക് ഏതാനും മാസങ്ങൾക്കിടയിൽ ലഭിച്ച ചാകര കോള് വലിയ അനുഗ്രഹമായെന്ന് മത്സ്യതൊഴിലാളികളും പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam