
കോട്ടയം: മൃഗസംരക്ഷണ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന സതിയമ്മയെ പിരിച്ചുവിട്ടതിനെ തുടർന്ന് മഹിള കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ കേസെടുത്തതിൽ പുലിവാല് പിടിച്ച് പൊലീസ്. സമരം നടന്ന ദിവസം എഫ്ഐആറിൽ രേഖപ്പെടുത്തിയത് മാറിപ്പോയതാണ് പൊലീസിന് കുരുക്കായത്. എഫ്ഐആറിലെ പിഴവ് പ്രചരണ ആയുധമാക്കുകയാണ് കോൺഗ്രസ് ഇപ്പോൾ. എന്നാൽ സാങ്കേതിക പിഴവ് മാത്രമെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, മഹിള കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പൊലീസ് നടപടി ആസൂത്രിതമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു. എഫ് ഐ ആറിൽ അടിമുടി ക്രമക്കേട് നടന്നിട്ടുണ്ട്. ഈ മാസം 22 ന് നടന്ന സംഭവത്തിൽ 21 നാണ് കേസെടുത്തത്. സംഭവത്തിൽ സർക്കാർ അനധികൃത ഇടപെടലാണ് സർക്കാർ നടത്തിയത്. തെരത്തെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ടാണ് കേസ് എടുപ്പിച്ചതെന്നും തിരുവഞ്ചൂർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തിരുവഞ്ചൂർ, ജെബി മേത്തർ തുടങ്ങിയവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
സതിയമ്മയ്ക്കെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്. പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെൻ്ററിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തതായി എഫ്ഐആറിൽ പറയുന്നു.ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡൻറ് ജാനമ്മ, വെറ്റനറി സെൻ്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരെയും പ്രതികളായി ചേർത്തിട്ടുണ്ട്. ബിനുവിനെതിരെ വകുപ്പ് തലനടപടിക്കും സാധ്യതയുണ്ട്. രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിരുന്ന ലിജിമോൾ നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. സതിയമ്മ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനാൽ പുറത്താക്കിയെന്നായിരുന്നു യുഡിഎഫ് ആരോപണം.
കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു 52 കാരിയായ പിഒ സതിയമ്മ. ഉമ്മൻചാണ്ടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയാണ് ഇവരെ പിരിച്ചുവിട്ടതെന്നായിരുന്നു യുഡിഎഫ് ആരോപണം. ഉമ്മൻചാണ്ടിയെപ്പറ്റി ചാനലിൽ നല്ലതു പറഞ്ഞതിന് പിന്നാലെ മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടർ തന്നെ പിരിച്ചുവിട്ടതായി സതിയമ്മ തന്നെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. യുഡിഎഫ് നേതാക്കൾ ഇത് ഏറ്റെടുക്കുകയും പരസ്യ പ്രതിഷേധങ്ങളുമായി രംഗത്ത് വരികയും ചെയ്തു.
എന്നാൽ സതിയമ്മയല്ല, മറിച്ച് ലിജിമോൾ ആണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്തെന്ന് കണ്ടെത്തിയതിനാൽ ലിജിമോളോട് ജോലിക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രി ചിഞ്ചുറാണി തന്നെ രംഗത്ത് വന്നു വിശദീകരിച്ചു. എന്നാൽ താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവെച്ചാണ് സ്വീപ്പർ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉള്ള ലിജിമോൾ തന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam